സ്ഫോടനം നടത്തിയുള്ള ക്വാറികൾക്ക് 200 മീറ്ററും സ്ഫോടനമില്ലാതെയുള്ള ഖനനത്തിന് 100 മീറ്റര്‍ അകലവും ജനവാസ മേഖലയിൽ ഉറപ്പാക്കണമെന്നാണ് ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ്.
ദില്ലി: ജനവാസ കേന്ദ്രങ്ങളിൽ നിന്ന് 50 മീറ്റര്‍ അകലത്തിൽ ക്വാറികൾ അനുവദിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ദേശീയ ഹരിത ട്രൈബ്യൂണൽ റദ്ദാക്കി. 100 മുതൽ 200 മീറ്റര്‍ അകലെ മാത്രമെ ക്വാറികൾ പ്രവര്‍ത്തിപ്പിക്കാവു. അല്ലാതെ പ്രവര്‍ത്തിക്കുന്ന എല്ലാ ക്വാറികളും അടച്ചുപൂട്ടേണ്ടിവരും.
സ്ഫോടനം നടത്തിയുള്ള ക്വാറികൾക്ക് 200 മീറ്ററും സ്ഫോടനമില്ലാതെയുള്ള ഖനനത്തിന് 100 മീറ്റര്‍ അകലവും ജനവാസ മേഖലയിൽ ഉറപ്പാക്കണമെന്നാണ് ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ്. ദേശീയ മലീനികരണ നിയന്ത്രണ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ട് കൂടി പരിശോധിച്ചാണ് ജസ്റ്റിസ് എ കെ ഗോയൽ അദ്ധ്യക്ഷനായ കോടതിയുടെ തീരുമാനം. ദൂരപരിധി ഇളവുനല്‍കിയ കേരളത്തിന് വിധി തിരിച്ചടിയായി.
സംസ്ഥാനത്ത് ജനവാസ കേന്ദ്രങ്ങൾക്ക് 50 മീറ്റര്‍ അകലെ ക്വാറികൾ അനുവദിക്കാൻ തീരുമാനിച്ചിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിൽ ഇത്തരത്തിൽ നിരവധി ക്വാറികൾക്ക് ലൈൻസൻസ് നൽകി. ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ ഉത്തരവോടെ അതെല്ലാം അടച്ചുപൂട്ടേണ്ടിവരും. ഉത്തരവ് രാജ്യവ്യാപകമായി നടപ്പാക്കണം. ഉത്തരവ് എല്ലാ സംസ്ഥാനങ്ങൾക്കും അയക്കാൻ ട്രൈബ്യൂണൽ നിര്‍ദ്ദേശിച്ചു.