'സിംഗിള്‍ പേരന്റി'ന്റെ കുട്ടിക്ക്‌ പ്രവേശനം നല്‍കിയില്ല; സ്‌കൂള്‍ നടപടി വിവാദത്തില്‍

By Web TeamFirst Published Jun 17, 2019, 2:29 PM IST
Highlights

അത്തരം കുട്ടികളെ കൈകാര്യം ചെയ്യാന്‍ പ്രയാസമാണ്‌. അവര്‍ സ്‌കൂളില്‍ പ്രശ്‌നക്കാരാകും വിശദീകരണവും പ്രിന്‍സിപ്പാള്‍ നല്‍കി.

ദില്ലി: വിവാഹമോചിതരായ മാതാപിതാക്കളുടെ മക്കള്‍ക്ക്‌ പ്രവേശനം നല്‍കാനവില്ലെന്ന സ്‌കൂള്‍ അധികൃതരുടെ നിലപാട്‌ വിവാദത്തില്‍. നവി മുംബൈയില്‍ റയാന്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സെന്റ്‌ ലോറന്‍സ്‌ സ്‌കൂളിനെതിരെയാണ്‌ സുജാത മോഹിതെ എന്ന അമ്മയുടെ പരാതി. സംഭവം സോഷ്യല്‍മീഡിയയിലൂടെ അറിഞ്ഞ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി വിഷയം മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്‌.

സെന്റ്‌ ലോറന്‍സ്‌ സ്‌കൂളില്‍ പ്രവേശനം ലഭിക്കാനുള്ള അഭിമുഖ പരീക്ഷയില്‍ സുജാതയും മകനും പങ്കെടുത്തിരുന്നു. പരീക്ഷയില്‍ വിജയിച്ചതായി സ്‌കൂളില്‍ നിന്ന്‌ സുജാതയ്‌ക്ക്‌ അറിയിപ്പും ലഭിച്ചു. തുടര്‍ന്ന്‌ കുട്ടിയുടെ പിതാവിനെക്കുറിച്ച്‌ സ്‌കൂള്‍ അധികൃതര്‍ തന്നോട്‌ അന്വേഷിച്ചു. വിവാഹബന്ധം വേര്‍പെടുത്തിയതാണെന്നും ഒറ്റയ്‌ക്ക്‌ മകനെ വളര്‍ത്താനുള്ള പ്രാപ്‌തി തനിക്കുണ്ടെന്നും സുജാത മറുപടിയും നല്‍കി. പ്രവേശനനടപടികള്‍ പൂര്‍ത്തിയായെന്നും മകന്‌ പ്രവേശനം നല്‍കാനാവില്ലെന്നുമുള്ള മറുപടിയാണ്‌ പിന്നീട്‌ സ്‌കൂളില്‍ നിന്ന്‌ ലഭിച്ചതെന്നും സുജാത പറഞ്ഞു.

കാരണം അന്വേഷിച്ചപ്പോഴാണ്‌ സിംഗിള്‍ പേരന്റിന്റെ കുട്ടിക്ക്‌ സ്‌കൂളില്‍ അഡ്‌മിഷന്‍ നല്‍കാനാവില്ലെന്ന് പ്രിന്‍സിപ്പാള്‍ സൈറ കെന്നഡി തന്നോട്‌ പറഞ്ഞതെന്ന്‌ സുജാത പറയുന്നു. അത്തരം കുട്ടികളെ കൈകാര്യം ചെയ്യാന്‍ പ്രയാസമാണ്‌. അവര്‍ സ്‌കൂളില്‍ പ്രശ്‌നക്കാരാകും എന്ന വിശദീകരണവും പ്രിന്‍സിപ്പാള്‍ നല്‍കി. ഇരുവരും തമ്മിലുള്ള സംഭാഷണം സുജാത റെക്കോര്‍ഡ്‌ ചെയ്‌ത്‌ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു. അങ്ങനെയാണ്‌ വിഷയം മന്ത്രി സ്‌മൃതി ഇറാനിയുടെ ശ്രദ്ധയിലെത്തിയത്‌.

അതേസമയം, സിംഗിള്‍ പേരന്റിന്റെ മക്കളെ പ്രവേശിപ്പിക്കാനാവില്ലെന്ന നിലപാട്‌ സ്‌കൂള്‍ മാനേജ്‌മെന്റിനില്ലെന്നും സംഭവം അന്വേഷിക്കുമെന്നും സ്‌കൂള്‍ വക്താവ്‌ പതികരിച്ചു.

click me!