ഇന്ത്യൻ ചരിത്രത്തിലെ സുപ്രധാന ഏട്, 'ഡാൻസിംഗ് ഗേളിന്' വസ്ത്രം ധരിപ്പിച്ചതിൽ എൻസിഇആർടി പിന്നോട്ട്; യഥാർത്ഥ ചിത്രം തന്നെ ഉൾപ്പെടുത്തും

Published : Jun 16, 2026, 09:58 AM IST
Dancing Girl

Synopsis

സിന്ധുനദീതട സംസ്കാരത്തിലെ 'ഡാൻസിംഗ് ഗേൾ' ശില്പത്തിന്‍റെ ചിത്രം പാഠപുസ്തകത്തിൽ വികലമാക്കിയതിനെതിരെ ഉയർന്ന പ്രതിഷേധത്തെ തുടർന്ന് എൻസിഇആർടി തിരുത്തൽ നടപടി സ്വീകരിച്ചു. ഒൻപതാം ക്ലാസിലെ പുസ്തകത്തിൽ ശില്പത്തിന് 'വസ്ത്രം ധരിപ്പിച്ച' ചിത്രം നൽകിയത് വലിയ വിവാദമായതോടെ, യഥാർത്ഥ ചിത്രം തന്നെ ഉൾപ്പെടുത്തുമെന്ന് അധികൃതർ വ്യക്തമാക്കി. 

ന്യൂഡൽഹി: സിന്ധുനദീതട സംസ്കാരത്തിന്‍റെ ചരിത്രപ്രസിദ്ധമായ തിരുശേഷിപ്പുകളിലൊന്നായ ഡാൻസിംഗ് ഗേൾ ശില്പത്തിന്‍റെ ചിത്രം പാഠപുസ്തകത്തിൽ വികലമാക്കിയതിനെതിരെയുള്ള കടുത്ത പ്രതിഷേധങ്ങൾക്കൊടുവിൽ തിരുത്തലുമായി എൻസിഇആർടി. ഒൻപതാം ക്ലാസിലെ ആർട്സ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയ പരിഷ്കരിച്ച ചിത്രം മാറ്റി, ശില്പത്തിന്‍റെ യഥാർത്ഥ ചിത്രം തന്നെ ഉൾപ്പെടുത്തുമെന്ന് നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എൻസിഇആർടി) ഡയറക്ടർ ദിനേഷ് സക്ലാനി വ്യക്തമാക്കി. ചരിത്രരേഖകളെ വക്രീകരിക്കുന്നു എന്ന പേരിൽ വലിയ തോതിലുള്ള വിവാദങ്ങൾ ഉയർന്നതിനെത്തുടർന്നാണ് അധികൃതരുടെ ഈ അടിയന്തര നടപടി.

എൻസിഇആർടിയുടെ പുതിയ ഒൻപതാം ക്ലാസ് ആർട്സ് പുസ്തകമായ 'മധുരിമ'യിലെ ഒന്നാം അധ്യായത്തിലാണ് വെങ്കലത്തിൽ തീർത്ത ഈ ചരിത്ര ശില്പത്തിന് 'വസ്ത്രം ധരിപ്പിച്ച' രീതിയിലുള്ള ചിത്രം നൽകിയിരുന്നത്. ശില്പത്തിന്‍റെ നഗ്നമായ മുകൾഭാഗം കറുത്ത ഷേഡിംഗുകൾ നൽകി മറയ്ക്കുകയും, ഇതിലൂടെ ചരിത്രപ്രധാനമായ പല ശാരീരിക രൂപഭംഗികളും വികലമാക്കപ്പെടുകയും ചെയ്തു. ഇതിനെതിരെ ചരിത്രകാരന്മാരും അധ്യാപകരും രംഗത്തെത്തി. എന്നാൽ ഇതേ എൻസിഇആർടിയുടെ ആറാം ക്ലാസിലെ സോഷ്യൽ സയൻസ് പുസ്തകത്തിൽ ഈ ശില്പം അതിന്‍റെ യഥാർത്ഥ രൂപത്തിലാണ് നൽകിയിട്ടുള്ളത് എന്നത് പൊരുത്തക്കേടുകളുടെ ആഴം കൂട്ടി. ആറാം ക്ലാസിലെ പാഠപുസ്തക സമിതി അധ്യക്ഷൻ മിഷേൽ ഡാനിനോ ഇതിനെതിരെ ശക്തമായി പ്രതികരിച്ചു. ആറാം ക്ലാസിലെ കുട്ടികൾക്ക് ഈ നഗ്നശില്പത്തിന്‍റെ ചിത്രം അനുയോജ്യമല്ല എന്ന വിക്ടോറിയൻ കാലഘട്ടത്തിലെ സദാചാരബോധമാണ് അധികൃതർ മുന്നോട്ടുവെച്ചതെന്നും, എന്നാൽ അധ്യാപകരോട് ചോദിച്ചപ്പോൾ ആർക്കും ഇതിൽ ഒരു പ്രശ്നവും തോന്നിയിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

ചരിത്രപരമായ ഒരു കലാരൂപത്തെ വക്രീകരിക്കുന്നത് മൈക്കലാഞ്ചലോയുടെ പ്രശസ്തമായ 'ഡേവിഡ്' പ്രതിമയിൽ പണ്ട് സഭ ഇലകൾ വെച്ച് മറച്ചതിന് തുല്യമായ അസംബന്ധമാണെന്ന് മിഷേൽ ഡാനിനോ കുറ്റപ്പെടുത്തി. ചരിത്രരേഖകളിൽ കൃത്രിമം കാണിക്കുന്നത് വ്യാജ നിർമ്മിതികൾ ഉണ്ടാക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ബിസി 2600-ൽ നിർമ്മിക്കപ്പെട്ടതെന്ന് കരുതുന്ന ഈ വെങ്കല ശില്പം പശ്ചിമ ബംഗാൾ, ജാർഖണ്ഡ് തുടങ്ങിയ ഇടങ്ങളിൽ നിലവിലുള്ള 'ലോസ്റ്റ് വാക്സ്' ഉപയോഗിച്ചാണ് നിർമ്മിച്ചിട്ടുള്ളത്. ഒരു കൈ ഇടുപ്പിൽ കുത്തി, തല അല്പം ഉയർത്തി നിൽക്കുന്ന ഈ നർത്തകിയുടെ ചിത്രം ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ അടയാളമാണ്. ചരിത്രത്തെ സദാചാര കണ്ണടയിലൂടെ കണ്ട് മാറ്റിയെഴുതാനുള്ള ശ്രമങ്ങൾക്കെതിരെ രാജ്യവ്യാപകമായി ഉയർന്ന അമർഷമാണ് ഇപ്പോൾ എൻസിഇആർടിയെക്കൊണ്ട് തീരുമാനം മാറ്റിച്ചിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബംഗാൾ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് മലയാളിയല്ല; മരിച്ചത് സന്ദീപ് നായരെന്ന പ്രചാരണം തെറ്റ്, മരിച്ചത് മംഗളുരു സ്വദേശി സന്ദീപ് നായിക്
4 സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തെ നടത്താൻ സാധ്യത; ബംഗാൾ വിജയം മുതലെടുക്കണമെന്നും ഒരുക്കങ്ങൾ വേഗത്തിലാക്കണമെന്നും ബിജെപി നിർദേശം