
മുംബൈ: എൻസിപി പിളർപ്പ് വേദനാജനകമെന്ന് പ്രതികരണവുമായി സുപ്രിയ സുലേ എംപി. ശരദ് പവാർ എല്ലാവരെയും കുടുംബാംഗങ്ങളായാണ് കരുതിയത്. പാർട്ടിയെ പുനർനിർമ്മിക്കാൻ ശ്രമിക്കുമെന്നും സുപ്രിയ സുലേ കൂട്ടിച്ചേർത്തു. മഹാരാഷ്ട്രയിൽ അപ്രതീക്ഷിത നാടകീയ നീക്കങ്ങൾക്കൊടുവിൽ എൻസിപിയെ പിളർത്തി അജിത് പവാർ ഏക്നാഥ് ഷിൻഡെ സർക്കാരിൽ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. എൻസിപിയുടെ ഒമ്പത് എംഎൽഎമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
തന്നെ പിന്തുണയ്ക്കുന്ന 13 എംഎൽഎമാർക്ക് ഒപ്പമാണ് അജിത് പവാർ രാജ്ഭവനിലെത്തിയത്. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടേയും ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസും രാജ്ഭവനിലെത്തിയിരുന്നു. ഇരുവരുടെയും സാന്നിധ്യത്തിലാണ് രാജ് ഭവനിൽ സത്യപ്രതിജ്ഞ നടന്നത്. 29 എംഎൽഎമാർ തനിക്കൊപ്പമുണ്ടെന്നാണ് അജിതിന്റെ അവകാശവാദം. ഭൂരിഭാഗം പേരും അജിതിനൊപ്പമാണെങ്കിലും എംഎൽഎമാരുടെ എണ്ണത്തിൽ വ്യക്തതയായിട്ടില്ല. മുതിർന്ന നേതാവ് പ്രഫുൽ പട്ടേലും അജിത് പവാറിനൊപ്പമുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കി നിൽക്കെ, പ്രതിപക്ഷ ഐക്യരൂപീകരണത്തിനിടെ എൻസിപിയുടെ മുതിർന്ന നേതാക്കളെ ഒന്നടങ്കം അടർത്തി എടുക്കാനായെന്നത് ബിജെപിക്ക് രാഷ്ട്രീയ നേട്ടമാണ്.
എൻസിപിയിലെ അധികാരത്തർക്കമാണ് പിളർപ്പിലേക്ക് നയിച്ചത്. പ്രഫുൽ പട്ടേലിനെയും സുപ്രിയ സുലെയെയും എന്‍സിപി വർക്കിംഗ് പ്രസിഡന്റുമാരാക്കി കഴിഞ്ഞ ദിവസം ശരദ് പവാർ പ്രഖ്യാപിച്ചിരുന്നു. ദില്ലിയില്‍ ശരദ് പവാറിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രഖ്യാപനം നടന്നത്. ശരത് പവാറിന്‍റെ മകളും ലോക്സഭാ എംപിയുമായ സുപ്രിയ സുലെക്ക് മഹാരാഷ്ട്ര, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളുടെ ചുമതലയാണ് നൽകിയത്.
മധ്യപ്രദേശ്, ഗുജറാത്ത്, ജാർഖണ്ഡ്, ഗോവ, രാജസ്ഥാൻ സംസ്ഥാനങ്ങളുടെ ചുമതലയയാണ് പ്രഫുല്‍ പട്ടേലിന്. അജിത് പവാർ എൻസിപിയുടെ അധികാരം ലക്ഷ്യമിടുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയായിരുന്നു പവാറിന്റെ അപ്രതീക്ഷിത നീക്കം. പാർട്ടി അധ്യക്ഷ സ്ഥാനം ഒഴിയാൻ ശരദ് പവാർ നേരത്തെ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. ഈ സമയത്തെല്ലാം മരുമകൻ അജിത് പവാർ നേതൃ നിരയിലേക്ക് എത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ മകൾ സുപ്രിയയെ പാർട്ടി നേതൃനിരയിലേക്ക് കൊണ്ടുവന്നതാണ് അജിത്തിനെ ചൊടിപ്പിച്ചതും പാർട്ടി പിളർപ്പിലേക്ക് ഇപ്പോഴെത്തിയതും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam