ഇന്ത്യ ബലാത്സംഗത്തിന്‍റെ തലസ്ഥാനമെന്ന് രാഹുല്‍ ഗാന്ധി, നെഹ്റു റേപ്പിസ്റ്റെന്ന് സ്വാധി പ്രാചി; വാക്പോര് മുറുകുന്നു

By Web TeamFirst Published Dec 8, 2019, 7:51 PM IST
Highlights

ചിലര്‍ മോശം പ്രസ്താവനകളിലൂടെ രാജ്യത്തിന്‍റെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുകയാണെന്നും ബലാത്സംഗം പോലുള്ള കുറ്റകൃത്യങ്ങളില്‍ രാഷ്ട്രീയത്തിനതീതമായി കാര്യങ്ങളെ സമീപിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

ദില്ലി: രാജ്യത്ത് സമീപ ദിവസങ്ങളില്‍ നടന്ന ബലാത്സംഗക്കേസുകളില്‍ ബിജെപി-കോണ്‍ഗ്രസ് വാക്പോര്. ബലാത്സംഗത്തിന്‍റെ തലസ്ഥാനമായി ഇന്ത്യ മാറിയെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയാണ് വാക്പോരിന് കാരണം. ശനിയാഴ്ച വയനാട്ടിലാണ് രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്. ഇന്ത്യ ലോകത്തിലെ ബലാത്സംഗ തലസ്ഥാനമായി മാറിയെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന.

ഉന്നാവ്, ഹൈദരാബാദ് കേസുകളെ സൂചിപ്പിച്ചായിരുന്നു രാഹുലിന്‍റെ പരാമര്‍ശം. മകളെയും സഹോദരിയെയും സംരക്ഷിക്കാന്‍ ഇന്ത്യക്ക് എന്തുകൊണ്ട് സാധിക്കുന്നില്ലെന്ന് വിദേശരാജ്യങ്ങള്‍ ചോദിക്കുന്നു. ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ബിജെപി എംഎല്‍എ പ്രതിയായിട്ടും പ്രധാനമന്ത്രി ഒരക്ഷരം മിണ്ടിയില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു. 

രാഹുല്‍ ഗാന്ധിക്കെതിരെ വിഎച്ച്പി നേതാവ് സ്വാധി പ്രാചി രംഗത്തെത്തി. രാഹുല്‍ ഗാന്ധിയുടെ മുത്തച്ഛനായ ജവഹര്‍ലാല്‍ നെഹ്റു റേപ്പിസ്റ്റാണെന്ന് സ്വാധി പ്രാചി പറഞ്ഞു. രാജ്യം കണ്ട ഏറ്റവും വലിയ റേപ്പിസ്റ്റാണ് നെഹ്റു. രാമന്‍റെയും കൃഷ്ണന്‍റെയും സംസ്കാരം നശിപ്പിച്ചത് നെഹ്റുവാണെന്നും അവര്‍ ആരോപിച്ചു. രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും രംഗത്തെത്തി.

ചിലര്‍ മോശം പ്രസ്താവനകളിലൂടെ രാജ്യത്തിന്‍റെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുകയാണെന്നും ബലാത്സംഗം പോലുള്ള കുറ്റകൃത്യങ്ങളില്‍ രാഷ്ട്രീയത്തിനതീതമായി കാര്യങ്ങളെ സമീപിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശില്‍ യുവതികള്‍ തുടര്‍ച്ചയായി പീഡനത്തിനിരയാകുന്ന സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി പ്രിയങ്കാ ഗാന്ധി, അഖിലേഷ് യാദവ് എന്നിവരും രംഗത്തെത്തിയിരുന്നു. 

click me!