
ദില്ലി: കേന്ദ്ര സര്‍ക്കാരിന്‍റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് പ്രതിഷേധം ഉയരുമ്പോള്‍ നിയമത്തിന് പിന്തുണ അറിയിക്കാന്‍ ടോള്‍ഫ്രീ നമ്പറുമായി ബിജെപി രംഗത്ത് വന്നിരുന്നു. ടോള്‍ ഫ്രീ നമ്പറില്‍ മിസ് കോള്‍ അടിച്ചാല്‍ പൗരത്വ നിയമത്തിന് പിന്തുണയാകുമെന്നാണ് ബിജെപി അറിയിച്ചിരുന്നത്. ജനങ്ങളുടെ ഇടയില്‍ പൗരത്വ നിയമത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറാനാണ് ഇത്തരത്തിലുള്ള ക്യാമ്പയിന്‍ ആരംഭിച്ചതെന്ന് ബിജെപി നേതാവ് അനില്‍ ജെയ്ന്‍ പറഞ്ഞിരുന്നു.
എല്ലാവര്‍ക്കും പൗരത്വ നിയമത്തെ കുറിച്ചുള്ള സംശയങ്ങള്‍ മാറാനും ഈ ക്യാമ്പയിന്‍ ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, ഈ നമ്പര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിധത്തെ ചൊല്ലി ബിജെപിക്കെതിരെ വിമര്‍ശനങ്ങളും ട്രോളുകളുമാണ് നിറയുന്നത്. നെറ്റ്ഫ്ലിക്സ് ആറ് മാസത്തേക്ക് ഫ്രീയായി ലഭിക്കാന്‍ ഈ നമ്പറില്‍ വിളിക്കൂ, സ്ത്രീകളുടെ പേരിന്‍റെ കൂടെ ഈ നമ്പറും വച്ച ശേഷം മിസ് കോള്‍ അടിക്കൂ തിരികെ വിളിക്കാം, ഐ ഫോണ്‍ സ്വന്തമാക്കാന്‍ വിളിക്കൂ തുടങ്ങിയ സന്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പലരും പൗരത്വ നിയമത്തെ പിന്തുണയ്ക്കുന്നവര്‍ക്കുള്ള ബിജെപിയുടെ ടോള്‍ ഫ്രീ നമ്പര്‍ പ്രചരിപ്പിക്കുന്നത്.
ഇങ്ങനെയുള്ള പ്രചരണങ്ങളില്‍ ഉപഭോക്താക്കള്‍ ഉള്‍പ്പെട്ടതോടെ പ്രതികരണവുമായി നെറ്റ്ഫ്ലിക്സ് തന്നെ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ്. ആറ് മാസത്തേക്ക് നെറ്റ്ഫ്ലിക്സ് ഫ്രീ ആയി ലഭിക്കാന്‍ ഈ നമ്പറില്‍ വിളിക്കൂ എന്ന ഒരാളുടെ ട്വീറ്റ് പങ്കുവെച്ച ശേഷം ഇത് വ്യാജമെന്നാണ് നെറ്റ്ഫ്ലിക്സ് ഇന്ത്യ വ്യക്തമാക്കിയത്.
നിങ്ങള്‍ക്ക് ഫ്രീ ആയി നെറ്റ്ഫ്ലിക്സ് ലഭിക്കാന്‍ മറ്റാരുടെയെങ്കില്‍ അക്കൗണ്ട് ഉപയോഗിക്കൂ എന്ന പരിഹാസവും അവര്‍ ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളുടെ ചിത്രമുള്ള പ്രൊഫൈലുകളിലൂടെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചും തെറ്റിദ്ധരിപ്പിച്ചും മിസ് കോളുകള്‍ ലഭിച്ച ശേഷം അവരെ പൗരത്വ നിയമത്തെ പിന്തുണയ്ക്കുന്നവരാക്കാനാണ് ബിജെപിയുടെ ശ്രമമെന്നാണ് ഇങ്ങനെയുള്ള പ്രചാരണത്തെ സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam