
ദില്ലി: ചൈനീസ് ഫണ്ട് കൈപ്പറ്റിയെന്ന യുഎപിഎ കേസിലെ അറസ്റ്റിനെതിരെ വാർത്താപോർട്ടലായ ന്യൂസ് ക്ലിക്ക് സുപ്രീംകോടതിയിലേക്ക്. അറസ്റ്റിലായ എഡിറ്റർ ഇൻ ചീഫ് അടക്കമുള്ളവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ന്യൂസ് ക്ലിക്കിനെതിരായ നടപടിക്കെതിരെ മാധ്യമ സംഘടനകൾ ദില്ലിയില്‍ ഇന്ന് പ്രതിഷേധിക്കും.
യുഎപിഎ ചുമത്തിയാണ് ന്യൂസ് ക്ലിക്ക് വാര്‍ത്താപോര്‍ട്ടലിന്‍റെ എഡിറ്റർ ഇൻ ചീഫിനെ അറസ്റ്റ് ചെയ്തത്. മാധ്യമ പ്രവര്‍ത്തകരുടെയും സ്ഥാപനവുമായി സഹകരിക്കുന്നവരുടെയും വസതികളില്‍ 9 മണിക്കൂർ റെയ്ഡ് നടത്തിയ ശേഷമാണ് എഡിറ്റർ ഇൻ ചീഫ് പ്രബിർ പുർ കായസ്തയെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. എച്ച് ആർ മേധാവി അമിത് ചക്രവർത്തിയും അറസ്റ്റിലാണ്. ഒരു മാസം മാധ്യമപ്രവർത്തകരെ നിരീക്ഷിച്ച ശേഷമാണ് നടപടി എന്നാണ് ദില്ലി പൊലീസ് പറയുന്നത്.
ചൈനീസ് ഫണ്ട് ന്യൂസ് ക്ലിക്കിലേക്ക് എത്തിയെന്നാണ് ആരോപണം. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വസതിയിലും റെയ്ഡ് നടന്നിരുന്നു. എന്തിന്റെ പേരിലാണ് റെയ്ഡ് നടന്നതെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും റെയ്ഡിനെക്കുറിച്ച് നേരത്തെ അറിവ് ലഭിച്ചിരുന്നില്ലെന്നും യെച്ചൂരി പറഞ്ഞു. എകെജി സെന്‍ററിലെ ജീവനക്കാരൻ തന്‍റെ വസതിയിൽ താമസിക്കുന്നുണ്ടെന്നും ഈ ജീവനക്കാരന്‍റെ മകൻ ന്യൂസ് ക്ലിക്കിൽ ജോലി ചെയ്യുന്നുണ്ടെന്നും യെച്ചൂരി വിശദീകരിച്ചു.
റെയ്ഡിന് പിന്നാലെ ന്യൂസ് ക്ലിക്കിന്‍റെ ദില്ലി ഓഫീസ് സീൽ ചെയ്തു. ചൈനയുടെ സഹായത്തോടെ കോടീശ്വരനായ നെവിൽ റോയ് സിംഗമാണ് ന്യൂസ് ക്ലിക്കിന് ഫണ്ട് നൽകുന്നതെന്നാണ് ആരോപണം. അതേസമയം ന്യൂസ് ക്ലിക്കിനെതിരായ നടപടിയില്‍ പ്രതിഷേധം ശക്തമാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മുന്നറിയിപ്പാണെന്നാണ് ടെലഗ്രാഫ് എഡിറ്റർ അറ്റ് ലാർജ് ആർ രാജഗോപാൽ അഭിപ്രായപ്പെട്ടത്. മുമ്പും ന്യൂസ് ക്ലിക്കിനെ കേന്ദ്രം ലക്ഷ്യം വെച്ചിട്ടുണ്ടെന്നും കർഷക സമര സമയത്ത് മികച്ച രീതിയിൽ മാധ്യമ പ്രവർത്തനം ചെയ്തിനുള്ള പ്രതികാരമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam