
മകന്‍ നാവിക സേനാ മേധാവിയായതിൽ(Chief of Naval Staff) അഭിമാനമെന്ന് വൈസ് അഡ്മിറൽ ആർ ഹരികുമാറിൻറെ (Vice Admiral R Hari Kumar) അമ്മ വിജയലക്ഷ്മി. പുതിയ പദവി കൂടുതൽ ഉത്തരവാദിത്വം നൽകുന്നതാണെന്ന് ഹരികുമാറിൻറെ കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കഠിനാദ്ധ്വാനമാണ് ഹരികുമാറിനെ ഈ പദവിയിലെത്തിച്ചതെന്നും അമ്മ വിജയലക്ഷ്മി പറയുന്നു.
വൈസ് അഡ്മിറൽ ആർ ഹരികുമാറിൻറെ സ്ഥാനരോഹണ ചടങ്ങിൽ പങ്കെടുക്കാൻ ദില്ലിക്ക് പോകുമെന്നും കുടുംബം പ്രതികരിച്ചു. നാവിക സേനയുടെ 25ാം മേധാവിയായാണ് വൈസ് അഡ്മിറൽ ആർ ഹരികുമാര്‍ ചുമതലയേല്‍ക്കുക. തിരുവനന്തപുരം പട്ടം സ്വദേശിയായ ഹരികുമാർ 1983-ലാണ് ഇന്ത്യൻ നാവികസേനയുടെ ഭാഗമാകുന്നത്. ഐഎൻഎസ് വിരാട്, ഐഎൻഎസ് റണ്വീർ തുടങ്ങിയ യുദ്ധക്കപ്പലുകളുടെ കമാൻഡറായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ചീഫ് ഓഫ് ഇൻഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് എന്ന പദവിയും അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്.
മുംബൈ ആസ്ഥാനമായുള്ള പശ്ചിമ നേവൽ കമാൻഡിൻ്റെ കമാൻഡ് ഇൻ ചീഫായി ഈ വർഷം ഫെബ്രുവരിയിലാണ് ഹരികുമാർ ചുമതലയേറ്റെടുത്തത്. പിന്നാലെയാണ് 39 വർഷത്തെ അനുഭവപരിചയുമായി ഇന്ത്യൻ നാവികസേനയുടെ തലപ്പത്തേക്ക് അദ്ദേഹം അവരോധിക്കപ്പെടുകയാണ്. പരം വിശിഷ്ഠ് സേവ മെഡൽ , അതി വിശിഷ്ഠ് സേവാമെഡൽ, വിശിഷ്ഠ് സേവാമെഡൽ എന്നിവ ബഹുമതികൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
ലണ്ടൻ കിങ്സ് കോളജിൽനിന്നു ബിരുദാനന്തരബിരുദവും മുംബൈ സർവകലാശാലയിൽനിന്ന് എംഫിലും പൂർത്തിയാക്കിയിട്ടുണ്ട് വൈസ് അഡ്മിറല്‍ ആര്‍ ഹരികുമാര്‍. നിലവിലെ നാവികസേന മേധാവി അഡ്മിറൽ കരംബീർ സിംഗ് നവംബർ 30-നാണ് വിരമിക്കുന്നത്. അതേദിവസം തന്നെയാണ് കൊച്ചി ആസ്ഥാനമായ ദക്ഷിണമേഖല നേവൽ കമാൻഡ് മേധാവി ചീഫ് വൈസ് അഡ്മിറൽ അനിൽ ചാവ്ലയും സർവ്വീസിൽ നിന്നും വിരമിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam