
ചെന്നൈ: എൽടിടിഇ ബന്ധത്തിന്‍റെ പേരിൽ തമിഴ്നാട്ടിൽ അന്വേഷണം നേരിടുന്ന നവീൻ ചക്രവർത്തി, സഞ്ജയ് പ്രകാശ് എന്നിവർ തമിഴ്നാട്ടിലും കേരളത്തിലും ഗറില്ലാ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്നുവെന്ന് ദേശീയ അന്വേഷണ ഏജൻസി.
എൽടിടിഇയുമായി ഇവർക്ക് ബന്ധം സ്ഥാപിച്ചുനൽകി എന്ന് കരുതുന്ന വിഗ്നേഷ് എന്നയാളുടെ ശിവഗംഗയിലെ വീട്ടിൽ കഴിഞ്ഞ ദിവസം എൻഐഎ റെയ്ഡ് നടത്തിയിരുന്നു. ലോക തമിഴ് നീതിന്യായ കോടതി എന്ന പേരിൽ ഒരു സംഘടന സ്ഥാപിക്കാൻ ഇവർ പദ്ധതിയിട്ടിരുന്നതായാണ് വിവരം. നിയമലംഘകർക്കും സ്ത്രീപീഡകർക്കും എതിരെ ഒളിയാക്രമണം നടത്തുകയായിരുന്നു സംഘടനയുടെ ലക്ഷ്യം.
കേരളത്തിൽ നിന്ന് തമിഴ്നാടിന് ആവശ്യമായ വെള്ളം നേടിയെടുക്കാൻ ഗറില്ലാ ആക്രമണങ്ങൾ നടത്തുകയും ഇവരുടെ പദ്ധതിയായിരുന്നുവെന്ന് എൻഐഎ പറയുന്നു. പിടിയിലാവുമെന്ന ഘട്ടം വന്നാൽ ജീവനൊടുക്കാൻ വിഷക്കായകളും ഇവർ ശേഖരിച്ചിരുന്നു. കഴിഞ്ഞ മെയ് മാസത്തിലാണ് ഇരുവരേയും തമിഴ്നാട് ഓമല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് അന്വേഷണം എൻഐഎ ഏറ്റെടുക്കുകയായിരുന്നു.