
ദില്ലി: ദില്ലി ഉള്‍പ്പടെ രാജ്യത്തെ നാല് സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡ്. ദില്ലിക്ക് പുറമേ രാജസ്ഥാൻ, പഞ്ചാബ് , ഹരിയാന സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. 40 ഇടങ്ങളിൽ റെയ്ഡ് നടക്കുനതായാണ് സൂചന. ഗുണ്ടാസംഘങ്ങളുടെയും മയക്കുമരുന്ന് കടത്ത് സംഘങ്ങളുടെയും കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മയക്കുമരുന്ന് സംഘങ്ങളും ഭീകരരുമായുള്ള ഇവരുടെ ബന്ധത്തെ കുറിച്ച് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടക്കുന്നത്.
നേരത്തെ ഒക്‌ടോബർ 14ന് ജമ്മു കശ്മീരിലെ പൂഞ്ച് ജില്ല ഉൾപ്പെടെ ഒന്നിലധികം സ്ഥലങ്ങളിൽ ഡ്രോൺ ഡെലിവറി കേസുമായി ബന്ധപ്പെട്ട് എൻഐഎ പരിശോധന നടത്തിയിരുന്നു. സംഭവത്തിൽ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നാണ് എൻഐഎ പറയുന്നത്.
കഴിഞ്ഞ ഒമ്പത് മാസത്തിനിടെ പാകിസ്ഥാനിൽ നിന്ന് 191 ഡ്രോണുകൾ ഇന്ത്യൻ പ്രദേശത്തേക്ക് അനധികൃതമായി പ്രവേശിച്ചത് സുരക്ഷാ സേന നിരീക്ഷിച്ചു. ഇത് രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയുടെ കാര്യത്തിൽ വലിയ ആശങ്കകൾ ഉയർത്തുന്നുവെന്നതിനാലാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ പരിശോധന നടന്നത്.
പാകിസ്ഥാൻ ഭാഗത്തുനിന്നുള്ള ഇത്തരം നിയമവിരുദ്ധ ശ്രമങ്ങൾ നിലനിർത്താൻ ഇന്ത്യ-പാക് അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന സുരക്ഷാ സേനയിൽ നിന്നുള്ള നിര്‍ദേശങ്ങള്‍ കേന്ദ്ര സർക്കാർ അടുത്തിടെ തേടിയിരുന്നു. തിങ്കളാഴ്ച പുലർച്ചെ പഞ്ചാബിലെ അമൃത്സർ സെക്ടറിൽ പാകിസ്ഥാൻ അതിർത്തിയിൽ നിന്ന് ഇന്ത്യയിലേക്ക് കടന്ന ഡ്രോൺ അതിർത്തി സുരക്ഷാ സേന വെടിവച്ചിട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam