ജയിലിനുള്ളിൽ പ്രേത ബാധയുണ്ടെന്നാണ് തടവുപുള്ളികളുടെ പരാതി. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതി വന്നതോടെ ജയിൽ ജീവനക്കാർക്കും തലവേദനയായിരിക്കുകയാണ്.
ദില്ലി: രാത്രിയില്‍ ക്ലോക്കില്‍ 2 മണി എന്ന് അടിക്കുന്നു, തീഹാര്‍ ജയിലിലെ ബാരാക്ക് നമ്പര്‍ 6ല്‍ കുറ്റാക്കുറ്റിരുട്ട് ആയിരിക്കും എവിടെയും നിശബ്ദത... അതാ, വിദൂരതയിൽനിന്ന് ഓരിയിടൽ, ഉറങ്ങിക്കിടക്കുമ്പോള്‍ ചുറ്റിലും കാൽപ്പെരുമാറ്റം, അപ്രതീക്ഷിതമായി മുഖത്തടി.ഒരു സ്ത്രീയുടെ അപശബ്ദങ്ങള്‍..ഏതെങ്കിലും പ്രേതപ്പടത്തിലെ സീന്‍ അല്ല ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും സുരക്ഷിതമായ ജയിലായ ദില്ലിയിലെ തീഹാര്‍ ജയിലില്‍ നിന്ന് തടവുകാര്‍ പറയുന്ന അനുഭവമാണിത്.
ജയിലിനുള്ളിൽ പ്രേത ബാധയുണ്ടെന്നാണ് തടവുപുള്ളികളുടെ പരാതി. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതി വന്നതോടെ ജയിൽ ജീവനക്കാർക്കും തലവേദനയായിരിക്കുകയാണ്. പ്രേത ഭീതിയിൽ തടവുപുള്ളികളിൽ പലർക്കും ഉറക്കം നഷ്ടപ്പെട്ട അവസ്ഥാണ്. അതേസമയം, ശരിയായ കൗണ്‍സലിംഗ്, വ്യായാമം, യോഗ, ധ്യാനം എന്നിവയിലൂടെ ഇത്തരം പേടി മാറ്റിയെടുക്കാനാണ് ജയിൽ ജീവനക്കാരുടെ ശ്രമം.
കാണുന്നത് ഒരു സ്ത്രീരൂപമാണ് എന്നാണ് തടവുകാര്‍ പറയുന്നത്. ചിലപ്പോള്‍ ചുമരില്‍ വലിഞ്ഞുകയറുന്നതായി കാണാം എന്ന് പറയുന്നവ തടവുകാര്‍ വരെയുണ്ട്. ഇത് സംബന്ധിച്ച് ചില അഭ്യൂഹങ്ങളും തടവ് പുള്ളികള്‍ക്കിടയില്‍ പരക്കുന്നുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍പ് ജയിലില്‍ ആത്മഹത്യ ചെയ്ത വനിത തടവ് പുള്ളിയുടെതാണ് പ്രേതം എന്നാണ് ഒരു കഥയായി പ്രചരിക്കുന്നത്.
കടുത്ത മാനസിക സമ്മർദത്തെ തുടർന്നാണ് പലപ്പോഴും തടവുപുള്ളികളെ ഇത്തരം അനുഭവങ്ങളിലേക്ക് എത്തിക്കുന്നതെന്ന് സര് ഗംഗാറാം ആശുപത്രിയിലെ മനഃശാസ്ത്ര വിഭാഗം മേധാവി രാജീവ് മേത്ത വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും വലിയ ജയിലാണ് തിഹാർ ജയിൽ.