
അമരാവതി: ശീതളപാനീയങ്ങളിലും കുടിവെള്ളത്തിലും സാനിറ്റൈസര്‍ കലര്‍ത്തി കുടിച്ച ഒന്‍പത് പേര്‍ മരിച്ചു. ആന്ധ്ര പ്രദേശിലെ പ്രകാശം ജില്ലിയിലെ കുറിച്ചെഡു എന്ന സ്ഥലത്താണ് സംഭവം. കൊവിഡ് 19 വ്യാപനം അതിരൂക്ഷമായതോടെ ഈ മേഖലകളില്‍ ലോക്ക്ഡൌണിലാണ്. ഇത് മൂലം ഏതാനും നാളുകളായി ഇവിടുത്തെ മദ്യക്കടകള്‍ അടഞ്ഞുകിടക്കുകയാണ്. ഏതാനും ദിവസങ്ങളായി സാനിറ്റൈസര്‍ മദ്യത്തിന് പകരമായി കഴിച്ചുകൊണ്ടിരുന്ന ഒന്‍പത് പേരാണ് മരിച്ചതെന്ന് പ്രകാശം ജില്ലാ പൊലീസ് സൂപ്രണ്ട് സിദ്ധാര്‍ത്ഥ് കൌശല്‍ വിശദമാക്കി.
ഇവര്‍ കഴിച്ച സാനിറ്റൈസറില്‍ മറ്റെന്തെങ്കിലും കെമിക്കലുകളുടെ സാന്നിധ്യം ഉണ്ടോയെന്ന പരിശോധന നടക്കുകയാണെന്നും സിദ്ധാര്‍ത്ഥ് കൌശല്‍ വ്യക്തമാക്കിയതായാണ് എന്‍ഡി ടി വി റിപ്പോര്‍ട്ട്. സാനിറ്റൈസറിനൊപ്പം മറ്റെന്തെങ്കിലും വസ്തുക്കള്‍ ഇവര്‍ കഴിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്ത് ദിവസത്തോളമായി ഇവര്‍ സാനിറ്റൈസര്‍ കുടിക്കുകയായിരുന്നുവെന്നാണ് കുടുംബാംഗങ്ങള്‍ മൊഴി നല്‍കിയതായി പൊലീസ് വിശദമാക്കുന്നു. കുറിച്ചെഡു മേഖലയില്‍ പ്രചാരത്തിലുള്ള സാനിറ്റൈസറുകളുടെ സാമ്പിളുകളും പരിശോധിക്കും. പ്രകാശം ജില്ലയിലെ കുറിച്ചെഡുവില്‍ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചിട്ട് ദിവസങ്ങളായി. മദ്യക്കടകള്‍ അടച്ചതോടെ സ്ഥിരം മദ്യപാനികള്‍ വ്യാജമദ്യവും സാനിറ്റൈസറുമാണ് അകത്താക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
വ്യാഴാഴ്ച വൈകുന്നേരമാണ് ഇത്തരം മരണങ്ങളിലെ ആദ്യ സംഭവം ശ്രദ്ധയില്‍പ്പെടുന്നത്. വ്യാഴാഴ്ച രാത്രി രണ്ട് ഭിക്ഷാടകര്‍ ക്ഷേത്ര പരിസരത്ത് തളര്‍ന്ന് വീഴുകയായിരുന്നു. ഇവരില്‍ ഒരാള്‍ സ്ഥലത്തുവച്ചും രണ്ടാമന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയില്‍ മറ്റൊരാളും മറ്റ് ആറ് പേര്‍ ഇന്ന് രാവിലെയുമാണ് മരിച്ചത്. നിരവധിപ്പേര്‍ വീടുകളിലും ആശുപത്രിയിലും ചികിത്സ തേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam