നിർഭയ കേസ് കുറ്റവാളി മുകേഷ് സിംഗിന് വേണ്ടി വാദിക്കുന്നതിൽ നിന്ന് അമിക്കസ് ക്യുറി പിന്മാറി

By Web TeamFirst Published Feb 17, 2020, 3:39 PM IST
Highlights

മകനെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുകേഷ് സിംഗിന്റെ അമ്മ കോടതിയിൽ പൊട്ടിക്കരഞ്ഞു. കുറ്റവാളിയായ വിനയ് ശർമ്മക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും വധശിക്ഷ നടപ്പാക്കരുതെന്നും അഭിഭാഷകൻ കോടതിയോട് പറഞ്ഞു

ദില്ലി: നിർഭയ കേസുമായി ബന്ധപ്പെട്ട് കുറ്റവാളി മുകേഷ് സിംഗിന് വേണ്ടി വാദിക്കുന്നതിൽ നിന്ന് അമിക്കസ് ക്യുറി പിന്മാറി. നിയമസഹായം തുടരാൻ കുറ്റവാളിയായ മുകേഷ് സിംഗ് ആവശ്യപ്പെട്ടിട്ടില്ലെന്ന് അമിക്സ് ക്യൂറി ദില്ലി പാട്യാല ഹൗസ് കോടതിയോട് പറഞ്ഞു. കേസിൽ നിന്ന് ഒഴിവാക്കണമെന്നും അദ്ദേഹം തുടർന്ന് ആവശ്യപ്പെട്ടു. ഈ തീരുമാനം കോടതി അംഗീകരിക്കുകയായിരുന്നു.

തുടർന്ന് മറ്റൊരു കുറ്റവാളിയായ പവൻ ഗുപ്തയ്ക്ക് വേണ്ടി വാദിക്കുന്ന രവി ഖാസിയെ കോടതി മുകേഷ് സിംഗിനായി അനുവദിച്ചു. കുറ്റവാളികൾക്ക് പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന ഹർജിയുടെ വാദം കേൾക്കുന്നതിനിടയിലായിരുന്നു സംഭവം. സുപ്രീം കോടതിയിലോ രാഷ്ട്രപതിക്ക് മുൻപിലോ കുറ്റവാളികളുടെ ഹർജികളൊന്നുമില്ലെന്ന് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു.

അക്ഷയ് സിംഗിന് വേണ്ടി പുതിയ  ദയാഹർജി നൽകുമെന്ന് കുറ്റവാളികളുടെ അഭിഭാഷകനായ എ പി സിംഗ് കോടതിയെ അറിയിച്ചു. ദില്ലി ഹൈക്കോടതി അനുവദിച്ച ഒരാഴ്ച കാലയളവിനുള്ളിൽ പവൻ ഗുപ്തക്ക് നിയമനടപടികൾ പൂർത്തിയാക്കാനായില്ലെന്ന് അഭിഭാഷകൻ രവി ഖാസിയും കോടതിയോട് പറഞ്ഞു. സുപ്രീം കോടതിയിൽ തിരുത്തൽ ഹർജി നൽകാനാഗ്രഹിക്കുന്നുവെന്നും രാഷ്ട്രപതിക്ക് ദയാഹർജി നൽകാനും ആഗ്രഹിക്കുന്നുവെന്നും കുറ്റവാളികളുടെ അഭിഭാഷകർ കോടതിയിൽ പറഞ്ഞു.

മകനെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുകേഷ് സിംഗിന്റെ അമ്മ കോടതിയിൽ പൊട്ടിക്കരഞ്ഞു. കുറ്റവാളിയായ വിനയ് ശർമ്മക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും വധശിക്ഷ നടപ്പാക്കരുതെന്നും അഭിഭാഷകൻ കോടതിയോട് പറഞ്ഞു. വിനയ് ശർമ്മ ഒരു ദിവസം ജയിലിൽ നിരാഹാരമിരുന്നെന്നും അഭിഭാഷകനായ എ പി സിംഗ് വാദിച്ചു.

click me!