
ദില്ലി:എൻഡിഎ വിജയിച്ചാൽ ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് നിതീഷ് കുമാർ കേന്ദ്രമന്ത്രിയാകുമെന്ന അഭ്യൂഹം ശക്തം. മോദിക്ക് ഹാട്രിക് വിജയമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾക്ക് പിന്നാലെ ജെഡിയു അധ്യക്ഷൻ നിതീഷ് കുമാർ അടുത്ത കളംമാറ്റത്തിനൊരുങ്ങുന്നുവെന്നാണ് സൂചനകൾ. ബിഹാറിൽ 2015 മുതൽ മുഖ്യമന്ത്രിയായി തുടരുന്ന നിതീഷ് കുമാർ രാജിവച്ച് മുഖ്യമന്ത്രിസ്ഥാനം ബിജെപിക്ക് കൈമാറുമെന്നും, മൂന്നാം മോദി സർക്കാറിൽ കേന്ദ്രമന്ത്രിയാകാനും ഒരുക്കങ്ങൾ തുടങ്ങിയെന്നുമുള്ള അഭ്യൂഹങ്ങൾ ശക്തമാകുകയാണ്. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്നലെ ദില്ലിയിലെത്തിയ നിതീഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മുതിർന്ന ബിജെപി നേതാക്കളെയും കണ്ട് ചർച്ചകൾ നടത്തി.
അതേസമയം ചികിത്സാ ആവശ്യങ്ങൾക്കായാണ് നിതീഷ് ദില്ലിയിലെത്തിയതെന്നാണ് ജെഡിയു വൃത്തങ്ങൾ പറയുന്നത്. 40 സീറ്റുകളുള്ള ബിഹാറിൽ ഇത്തവണ 29 മുതൽ 33 സീറ്റുകൾ വരെ ബിജെപിയും ജെഡിയുവും അടങ്ങുന്ന എൻഡിഎ സഖ്യം നേടുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം. അടുത്ത വർഷം സപ്തംബറിലാണ് ബിഹാർ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കേണ്ടത്. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടന്ന ഒഡീഷയിൽ തൂക്കു നിയമസഭയ്ക്ക് സാധ്യതയെന്ന സർവേ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ബിജെപിയെ അധികാരത്തിൽനിന്നും അകറ്റി നിർത്താൻ കോൺഗ്രസ് ശ്രമം തുടങ്ങിയത്. നവീൻ പട്നായിക്കിനെ പിന്തുണയ്ക്കുന്നതിൽ തടസമില്ല, ബിജെഡി സഹായം തേടിയാൽ ആലോചിക്കുമെന്നും കോൺഗ്രസ് നേതാക്കക്കൾ വ്യക്തമാക്കി.
147 നിയമസഭാ സീറ്റുള്ള ഒഡീഷയിൽ ബിജെപിക്കും ബിജെഡിക്കും 62 മുതൽ 80 സീറ്റുകൾക്കിടയിൽ കിട്ടും എന്നാണ് എക്സിറ്റ് പോൾ പ്രവചനം. കോൺഗ്രസിന് 5 മുതൽ 8 വരെസീറ്റുകളാണ് പ്രവചിച്ചത്. കൂടുതൽ സീറ്റുകൾ ബിജെഡിക്ക് കിട്ടിയാൽ നവീൻ പട്നായിക്കിനെ പിന്തുണയ്ക്കാൻ ബിജെപി തയ്യാറാകാനുള്ള സാധ്യതയും തള്ളാനാകില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam