
ദില്ലി: രാജ്യസഭയിൽ തന്റെ ആദ്യ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിന് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസന് മറുപടി നൽകി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. രാജ്യത്ത് വിതരണം ചെയ്യുന്ന എഥനോൾ കലർന്ന പെട്രോൾ വാഹനങ്ങളെയും വാഹന ഉപഭോക്താക്കളെയും എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ചായിരുന്നു കമൽഹാസന്റെ ചോദ്യം. പെട്രോളിൽ 20 ശതമാനം എഥനോൾ ചേർക്കുന്നത് വാഹനങ്ങളുടെ എൻജിൻ ഭാഗങ്ങളെ നശിപ്പിക്കുമോ, മൈലേജിനെ ബാധിക്കുമോ, ഇത് സംബന്ധിച്ച് ശാസ്ത്രീയ പഠനങ്ങൾ നടന്നിട്ടുണ്ടോ? പഴയ വാഹനങ്ങൾക്ക് കൂടുതൽ അനുയോജ്യമായ 10 ശതമാനം എഥനോൾ ചേർത്ത പെട്രോൾ വിപണിയിൽ നിന്ന് പിൻവലിക്കാനുള്ള കാരണമെന്താണ്, ഇത് പുനഃസ്ഥാപിക്കാൻ സർക്കാരിന് പദ്ധതിയുണ്ടോ എന്നായിരുന്നു ചോദ്യം.
എഥനോൾ ചേർത്ത ഇന്ധനം ഉപയോഗിക്കുന്നത് മൂലം വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചാൽ ഇൻഷുറൻസ്, വാറന്റി എന്നിവ ലഭ്യമാക്കാൻ പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഉണ്ടോ എന്നും, എഥനോൾ വിലയിലെ മാറ്റങ്ങൾ ഇന്ധന വിലയെയും സാധാരണക്കാരന്റെ കീശയെയും എങ്ങനെ ബാധിക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ എന്നും അദ്ദേഹം ചോദ്യം ഉന്നയിച്ചു.
കമൽ ഹാസന്റെ ചോദ്യങ്ങൾക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി രേഖാമൂലം മറുപടി നൽകി. ഇ 20 ഇന്ധനം വാഹനങ്ങൾക്ക് ദോഷകരമല്ലെന്ന് വിവിധ ഏജൻസികൾ നടത്തിയ പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. പഴയ വാഹനങ്ങളെയും ഇത് ദോഷകരമായി ബാധിക്കുന്നില്ല. മൈലേജ് കുറയുന്നത് ഡ്രൈവിംഗ് രീതിയും വാഹനത്തിന്റെ മെയിന്റനൻസും അനുസരിച്ചിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ ആദ്യ പാർലമെന്റ് ചോദ്യം ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഒരു വിഷയമായതിൽ സന്തോഷമുണ്ടെന്ന് കമൽ ഹാസൻ പിന്നീട് സോഷ്യൽ മീഡിയയിൽ കുറിച്ചു.
എഥനോൾ ചേർത്ത ഇന്ധനം ഉപയോഗിക്കുന്നതിനെ ഏറ്റവും പ്രോത്സാഹിപ്പിക്കുന്ന നയമാണ് നിതിൻ ഗഡ്കരിയുടേത്. ഭാവിയുടെ ഇന്ധനം 100 ശതമാനം ബയോ-എഥനോൾ ആയിരിക്കുമെന്ന് അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഫോസിൽ ഇന്ധനങ്ങളെ രാജ്യം ആശ്രയിക്കുന്നത് കുറയ്ക്കാനും വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം കുറയ്ക്കാനും ലക്ഷ്യമിടുന്ന സർക്കാരിന്‍റെ എഥനോൾ ബ്ലെൻഡഡ് പെട്രോൾ (EBP) പ്രോഗ്രാമിന്‍റെ ഭാഗമാണ് ഇ20 പദ്ധതി കേന്ദ്രം കൊണ്ട് വന്നിരുന്നു. 2022/23-ൽ എഥനോൾ മിശ്രണം ശരാശരി 12.06 ശതമാനത്തിലെത്തി. അടുത്ത വർഷം ഇത് 14.6 ശതമാനമായി ഉയർന്നു. ഈ വർഷം ഫെബ്രുവരിയോടെ ഇത് 19.6 ശതമാനമായി ഉയർന്നു. തൊട്ടുപിന്നാലെ 20 ശതമാനം എന്ന പരിധി മറികടക്കുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam