പൂഞ്ചിലെ പാക് ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഇരട്ടക്കുട്ടികളും; ഹൃദയഭേദകമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി

Published : May 11, 2025, 06:29 PM ISTUpdated : May 11, 2025, 06:39 PM IST
പൂഞ്ചിലെ പാക് ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഇരട്ടക്കുട്ടികളും; ഹൃദയഭേദകമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി

Synopsis

പൂഞ്ചിലെ പാക് ആക്രമണം കണ്ട് ഭയന്ന് ബന്ധുവീട്ടിലേക്ക് പോകാൻ ഇറങ്ങിയപ്പോഴാണ് അപ്രതീക്ഷിതമായി ഷെല്ലാക്രമണമുണ്ടായത്.

ശ്രീനഗർ: പൂഞ്ചിൽ കഴിഞ്ഞ ദിവസമുണ്ടായ പാകിസ്ഥാൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഇരട്ടക്കുട്ടികളും. 12 വയസ്സുകാരായ സെയ്ൻ അലിയും ഉർവ ഫാത്തിമയുമാണ് കൊല്ലപ്പെട്ടത്. നിരപരാധികളായ സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ള സാധാരണക്കാരെ ലക്ഷ്യം വച്ചതിനും കൊലപ്പെടുത്തിയതിനും പാകിസ്ഥാൻ കനത്ത വില നൽകേണ്ടിവരുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. പാകിസ്ഥാന്‍റെ ഷെല്ലാക്രമണത്തിൽ കുട്ടികൾക്ക് ജീവൻ നഷ്ടപ്പെട്ട വാർത്ത ഹൃദയഭേദകമാണ്. മനുഷ്യത്വമില്ലാത്ത ഈ പ്രവൃത്തിയെ എത്ര അപലപിച്ചാലും മതിയാകില്ലെന്നും മന്ത്രി പറഞ്ഞു.

മെയ് 7 ന് പുലർച്ചെ പൂഞ്ചിലുണ്ടായ പാക് ആക്രമണത്തിലാണ് സെയ്ൻ അലിയുടെയും ഉർവ ഫാത്തിമയുടെയും ജീവൻ പൊലിഞ്ഞത്. കുട്ടികളുടെ പിതാവ് റമീസ് ഖാൻ (44) പരിക്കേറ്റ് ചികിത്സയിലാണ്. മക്കളെ നഷ്ടമായത് അദ്ദേഹത്തെ ഇതുവരെ അറിയിച്ചിട്ടില്ല. വാരിയെല്ലിന് ഉൾപ്പെടെ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു.  

പൂഞ്ചിലെ പാക് ആക്രമണം കണ്ട് ഭയന്ന് ബന്ധുവീട്ടിലേക്ക് പോകാൻ ഇറങ്ങിയപ്പോഴാണ് അപ്രതീക്ഷിതമായി ഷെല്ലാക്രമണമുണ്ടായത്. അമ്മാവൻ കാറുമായി കുട്ടികളെയും മാതാപിതാക്കളെയും കൂട്ടിക്കൊണ്ടുപോകാൻ എത്തിയിരുന്നു. കാറിനടുത്തേക്ക് നടക്കവേയാണ് ഷെല്ലാക്രമണത്തിൽ വീട് തകർന്നത്. കുട്ടികൾ സംഭവ സ്ഥലത്തു തന്നെ മരിച്ചു. പിതാവ് റമീസിന് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ കുട്ടികളുടെ അമ്മ ബന്ധുവിന്‍റെ സഹായത്തോടെ കുട്ടികളെയും റമീസിനെയും ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേക്കും കുട്ടികളുടെ മരണം സംഭവിച്ചിരുന്നു. റമീസും ഭാര്യയും ഗവണ്‍മെന്‍റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

മക്കളെ സ്വന്തം കണ്‍മുന്നിൽ നഷ്ടപ്പെട്ട ആഘാതത്തിലാണ്  അമ്മയെന്ന് ബന്ധുക്കൾ പറഞ്ഞു. ആ സംഭവത്തിന് ശേഷം ഇതുവരെ അമ്മ സംസാരിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്തിട്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള കുടുംബത്തെ സന്ദർശിച്ച് അനുശോചനം അറിയിച്ചു. കഴിഞ്ഞ ദിവസം വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാർത്താസമ്മേളനത്തിൽ  ഉർവയുടെയും സെയ്‌നിന്‍റെയും മരണത്തെ കുറിച്ച് പറഞ്ഞു. ക്രൈസ്റ്റ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളാണ് ഇരുവരും. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

2025 ലെ ഇന്ത്യക്കാരുടെ സെർച്ച് ഹിസ്റ്ററി പരസ്യമാക്കി ഗൂഗിൾ! ഐപിഎൽ മുതൽ മലയാളിയുടെ മാർക്കോയും ഇഡലിയും വരെ ലിസ്റ്റിൽ
എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി