
ദില്ലി: കോടതി അലക്ഷ്യത്തില്‍ മാപ്പ് പറയാമോ, പിഴയടക്കാമോ തയ്യാറല്ലെന്ന് സുപ്രീംകോടതിക്കെതിരെ ട്വീറ്റ് ചെയ്ത കുനാൽ കമ്ര. ട്വീറ്റുകള്‍ പിൻവലിക്കാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപിച്ച് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലിനെയും സുപ്രീംകോടതി ജഡ്ജിമാരെയും അഭിസംബോധന ചെയ്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കത്തിലാണ് സ്റ്റാന്‍റ്അപ്പ് കൊമേഡിയനായ കുനാല്‍ ഇത് പറയുന്നത്. ആത്മഹത്യ പ്രേരണാക്കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട റിപ്പബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് ജാമ്യം നൽകിയ വിഷയത്തിലായിരുന്നു സുപ്രീംകോടതിയെ പരിഹസിച്ച് കുനാല്‍ ട്വീറ്റ് ചെയ്തത്.
സുപ്രീംകോടതിയാണ് രാജ്യത്തെ ഏറ്റവും വലിയ തമാശയെന്ന് ട്വീറ്റ് ചെയ്തതിന് പിന്നാലെ കാവിനിറമണിഞ്ഞ സുപ്രീംകോടതിയുടെ ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. വിമാനത്തിൽ ഫാസ്റ്റ് ട്രാക്കിലൂടെ അദ്യമെത്തിയ ഫസ്റ്റ് ക്ലാസ് യാത്രികർക്ക് ഷാംപെയ്ൻ വിളമ്പുകയാണ് ജസ്റ്റിസ് ഡി.വെ. ചന്ദ്രചൂഢ് എന്നും, സാധാരണക്കാർക്ക് എന്നെങ്കിലും അകത്ത് സീറ്റ് കിട്ടുമോ എന്ന് പോലും അറിയാത്ത സാഹചര്യമാണ് എന്നും കമ്ര ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരെയായിരുന്നു കുനാൽ കോടതി അലക്ഷ്യ നടപടി നേരിട്ടത്.
എന്നാല്‍ ഈ ട്വിറ്റില്‍ നടപടിക്കായി അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ സുപ്രീംകോടതിക്ക് കത്തെഴുതി. സുപ്രീംകോടതിയെ വിമര്‍ശിക്കുന്നത് നീതീകരിക്കാന്‍ കഴിയില്ലെന്നും അത്തരം നടപടികള്‍ ശിക്ഷാര്‍ഹമാണെന്ന് ജനങ്ങള്‍ മനസ്സിലാക്കുകയും വേണമെന്ന് കോടതിലക്ഷ്യ കേസിന് അനുമതി നല്‍കിക്കൊണ്ട് അറ്റോണി ജനറല്‍ കത്തില്‍ വ്യക്തമാക്കി. നര്‍മ്മവും കോടതിയലക്ഷ്യവും തമ്മിലുള്ള അതിര്‍വരമ്പ് ഭേദിക്കുന്നതുമാണെന്ന് കെ.കെ വേണുഗോപാല്‍ പറഞ്ഞു.
ഇതിന് മറുപടിയാണ് കുനാലിന്‍റെ കത്ത്. സുപ്രീംകോടതി തനിക്ക് നല്ലൊരു വേദിയാണ് എന്നാണ് കുനാല്‍ കത്തില്‍ പറയുന്നത്. സുപ്രീംകോടതിക്ക് മുന്നില്‍ തനിക്ക് പെര്‍ഫോം ചെയ്യാം കഴിയുമെന്ന് കുനാല്‍ പ്രതീക്ഷ പ്രകടപ്പിക്കുന്നു. മറ്റുള്ളവരുടെ വ്യക്തി സ്വതന്ത്ര്യത്തില്‍ സുപ്രീംകോടതി പുലര്‍ത്തുന്ന മൌനം വിമര്‍ശിക്കപ്പെടാത്തോളം തന്‍റെ കാഴ്ചപ്പാടില്‍ മാറ്റമില്ലെന്ന് കുനാല്‍ പറയുന്നു.
സുപ്രീംകോടതിയില്‍ മഹാത്മഗാന്ധിയുടെ ചിത്രത്തിന് പകരം ഹരീഷ് സാല്‍വയുടെ പടം വയ്ക്കണമെന്നും, നെഹ്റുവിന്‍റെ പടത്തിന് പകരം മഹേഷ് ജഠ്മലാനിയുടെ പടം വയ്ക്കണം എന്നും ആവശ്യപ്പെട്ടാണ് കുനാല്‍ കത്ത് നിര്‍ത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam