
മുംബൈ: ഒഎൻജിസി റിഗിൽ നിന്നും വീണ് കാണാതായ മലയാളിക്ക് വേണ്ടിയുള്ള തെരച്ചിൽ മൂന്നാം ദിവസത്തിലേക്ക്. അടൂർ സ്വദേശി എനോസ് വർഗീസിനായി നടത്തുന്ന തിരച്ചിൽ ഇതുവരെ ഫലം കണ്ടില്ലെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച മറുപടി. എനോസ് സ്വയം കടലിലേക്ക് ചാടിയതാണെന്നാണ് കമ്പനിയുടെ നിലപാട്. എന്നാൽ സംഭവത്തിൽ ദുരൂഹത ആരോപിക്കുകയാണ് കുടുംബം. മകൻ ആത്മഹത്യ ചെയ്യില്ലെന്ന് എനോസിൻ്റെ അച്ഛൻ ഗീവർഗ്ഗീസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എനോസ് മരിക്കുന്നതിന് മുൻപും സുഹൃത്തുക്കൾക്ക് സന്ദേശം അയച്ചിരുന്നു. തനിക്ക് ആപത്ത് വരാൻ പോവുന്നതായും തൻറെ പുറകെ ആരോ ഉണ്ടെന്നും ഇയാൾ സുഹൃത്തുകൾക്ക് അയച്ച സന്ദേശത്തിൽ പറയുന്നുണ്ട്. ഈ സ്ക്രീൻഷോട്ടുകൾ കുടുംബം പൊലീസിന് കൈമാറിയിട്ടുണ്ട്. കമ്പനിയിലെ ചിലർ പല വിധത്തിൽ എനോസിനെ സമ്മർദ്ദപ്പെടുത്തിയിരുന്നതായും കുടുംബം ആരോപിക്കുന്നു.