
ദില്ലി: രാജ്യത്ത് കൊവിഡ് 19 സമൂഹവ്യാപനം ഇല്ലെന്ന് ആവർത്തിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ 170 ജില്ലകൾ തീവ്രബാധിത മേഖലകളാണ്. 207 ജില്ലകളെ രോഗം പടരാൻ സാധ്യതയുള്ള സ്ഥലങ്ങളായി ഇപ്പോൾ തരംതിരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയ വക്താക്കൾ അറിയിച്ചു.
രാജ്യത്ത് കൊവിഡ് രോഗമുക്തരാകുന്നവരുടെ തോത് 11.41 ശതമാനമായി.. തീവ്രബാധിത മേഖലകൾക്കായി ആരോഗ്യമന്ത്രാലയം മാർഗരേഖ പുറത്തിറക്കി. ഇതു സംബന്ധിച്ച് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും ഹെൽത്ത് സെക്രട്ടറിമാരുമായി ഇന്ന് ചർച്ച നടത്തിയിരുന്നു. ക്യാബിനെറ്റ് സെക്രട്ടറിയാണ് ചർച്ച നടത്തിയത്.
കൊവിഡ് പരിശോധന വ്യാപകമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. തീവ്രബാധിത മേഖലകളിലേക്ക് പുറത്തുനിന്നുള്ളവരുടെ പ്രവേശനം കൃത്യമായി നിരീക്ഷിക്കും. തീവ്രബാധിത മേഖലകളിലെ എല്ലാ വീടുകളിലെയും താമസക്കാരുടെ ആരോഗ്യസ്ഥിതി പരിശോധിക്കും. രോഗലക്ഷണം ഉള്ള ആളുകളുടെ സാമ്പിൾ പരിശോധിക്കും.
കൊവിഡ് ചികിത്സക്ക് മാത്രമായി പ്രത്യേകം ആശുപത്രി സ്ഥാപിക്കാൻ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. രോഗം ബാധിച്ചവരുമായി ഇടപഴകിയ എല്ലാവരെയും കണ്ടെത്തണം. എല്ലാ ജില്ലകളിലും പ്രത്യേക നിരീക്ഷണം വേണം. ഏപ്രിൽ 20 വരെ കർശന നിയന്ത്രണം തുടരണം. ഹോട്ട് സ്‌പോട്ടുകളും ഗ്രീൻ സോണുകളും എല്ലാ ജില്ലകളിലും തരംതിരിക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam