ഏത് ഹോട്ടലിൽ നിന്നാണ് ഭക്ഷണം ഓർഡർ ചെയ്തതെന്ന് യുവാവ് വിശദമാക്കുന്നില്ല. രൂക്ഷമായ ഭാഷയിലാണ് യുവാവ് ബിരിയാണിയേയും സൊമാറ്റോയേയും ഹിന്ദിയിൽ കുറ്റപ്പെടുത്തുന്നത്
ദില്ലി: ഓൺലൈൻ ഭക്ഷണ വിതരണ ആപ്പിലൂടെ വാങ്ങിയ മട്ടൻ ബിരിയാണിയിൽ നായ ഇറച്ചിയെന്ന ആരോപണവുമായി യുവാവ്. സൊമാറ്റോ മുഖേന വാങ്ങിയ ബിരിയാണിയിലാണ് നായയുടെ കാൽപാദത്തോട് സാമ്യമുള്ള മാംസകഷ്ണം ലഭിച്ചതെന്നാണ് ആരോപണം. ആരോപണ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വലിയ രീതിയിലാണ് വൈറലായത്. പശ്ചിമേഷ്യയിലെ സംഘർഷം മൂലം ഹോട്ടലുകൾ ഭക്ഷണവിതരണം അടക്കം നിയന്ത്രിക്കുന്നതിനിടയിലാണ് സംഭവമെന്നാണ് ആരോപണം. എന്നാൽ ഏത് ഹോട്ടലിൽ നിന്നാണ് ഭക്ഷണം ഓർഡർ ചെയ്തതെന്ന് യുവാവ് വിശദമാക്കുന്നില്ല. രൂക്ഷമായ ഭാഷയിലാണ് യുവാവ് ബിരിയാണിയേയും സൊമാറ്റോയേയും ഹിന്ദിയിൽ കുറ്റപ്പെടുത്തുന്നത്. ഇതിനിടയിലാണ് ഓൺലൈനായി ഓർഡർ ചെയ്ത ഭക്ഷണത്തിൽ നായയുടെ കാൽ കിട്ടിയെന്ന ആരോപണം ബിരിയാണി പ്രേമികളെ ഒന്നടങ്കം ആശങ്കയിലാക്കിയിരിക്കുന്നുവെന്നാണ് വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങൾ വിശദമാക്കുന്നത്.
ഒരു മാംസക്കഷ്ണം കയ്യിലെടുത്ത് കാണിച്ചുകൊണ്ട്, ഇത് കോഴിയുടെയോ ആടിൻ്റെയോ കാലല്ല, മറിച്ച് നായയുടെ പാദത്തോട് സാമ്യമുള്ള ഒന്നാണെന്ന് വീഡിയോയിലുള്ളയാൾ സംശയം പ്രകടിപ്പിക്കുന്നത്. എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോ നിമിഷങ്ങൾക്കകം വൈറലാവുകയും ഇൻ്റർനെറ്റിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തിട്ടുണ്ട്. 'ഡോഗ് ബിരിയാണി', 'ബൗ ബൗ ബിരിയാണി' എന്നൊക്കെ പറഞ്ഞ് തമാശ രൂപത്തിൽ കമൻ്റ് ചെയ്തവരുമുണ്ട്. എന്നാൽ നിരവധി ആരോപണത്തിൻ്റെ സത്യാവസ്ഥയെ ചോദ്യം ചെയ്യുന്നുണ്ട്. ഈ കഷ്ണം കണ്ടെത്തുന്നതിന് മുൻപ് തന്നെ അയാൾ പകുതിയോളം ബിരിയാണി കഴിച്ചു കഴിഞ്ഞിരുന്നു എന്ന് പലരും ചൂണ്ടിക്കാട്ടുന്നത്. ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോയെ കുറ്റപ്പെടുത്തുന്നതിന് പകരം, ഏത് ഹോട്ടലിൽ നിന്നാണ് ഓർഡർ ചെയ്തതെന്ന വിവരം നൽകുകയാണ് വേണ്ടതെന്ന് നിരവധിപ്പേർ പ്രതികരിക്കുന്നത്. ഈ വീഡിയോയുമായി ബന്ധപ്പെട്ട് ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോ ഇതുവരെ പ്രതികരിച്ചിട്ടില്ല.


