
ദില്ലി: അടുത്ത കാലത്തൊന്നും തമിഴ്നാട്ടിൽ നിർബന്ധിത മതപരിവർത്തനം നടന്നിട്ടില്ലെന്ന് സുപ്രീം കോടതിയിൽ തമിഴ്നാട് സർക്കാരിന്‍റെ സത്യവാങ്മൂലം. മതപരിവർത്തന വിരുദ്ധ നിയമത്തിന്‍റെ കരട് തയ്യാറാക്കാൻ ലോ കമ്മീഷനോട് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വിനി ഉപാധ്യായ നൽകിയ ഹർജിയിലാണ് സർക്കാരിന്‍റെ വിശദീകരണം. ഒരു പ്രത്യേക മതവിഭാഗത്തിനെതിരെ അസഹിഷ്ണുത വളർത്തുകയെന്ന രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ് ഹർജിയെന്ന് സർക്കാർ സത്യവാങ്മൂലത്തിൽ പറഞ്ഞു.
എല്ലാവർക്കും സ്വന്തം വിശ്വാസം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടനയുടെ അനുഛേദം 25 ഉറപ്പുതരുന്നുണ്ട്. തെളിവുകളില്ലാത്ത ആരോപണങ്ങൾ നിരത്തി ഒരു പ്രത്യേക വിശ്വാസത്തെ അപകീർത്തിപ്പെടുത്താനാണ് ഹർജിക്കാരൻ ശ്രമിക്കുന്നതെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി. തമിഴ്നാട്ടിലെ തഞ്ചാവൂരിൽ ആത്മഹത്യ ചെയ്ത 17 വയസ്സുകാരിയുടെ മരണം നിർബന്ധിത മത പരിവർത്തനത്തിന്‍റെ ഭാഗമായ മാനസിക സമ്മർദ്ദമാണെന്നും ഹർജിക്കാരൻ ആരോപിച്ചിരുന്നു. ഈ കേസ് നിലവിൽ സിബിഐ അന്വേഷിക്കുകയാണെന്നും മതപരിവർത്തനത്തിനുള്ള സമ്മർദ്ദമാണ് ആത്മഹത്യക്ക് കാരണമായത് എന്നതിന് തെളിവില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam