ഗുരുഗ്രാം: ഹെല്‍മറ്റും രേഖകളുമില്ലാതെ ബൈക്കോടിച്ച യുവാവിന് 23000 രൂപ പിഴ. പുതുക്കിയ മോട്ടോര്‍ വാഹന നിയമപ്രകാരമാണ് വന്‍ തുക പിഴയായി അടക്കണമെന്നാവശ്യപ്പെട്ട് ഗുരുഗ്രാമമില്‍ യുവാവിന് നോട്ടീസ് നല്‍കിയത്. തിങ്കളാഴ്ചയാണ് ദിനേഷ് മദന്‍ എന്ന യുവാവിന് പൊലീസ് നോട്ടീസ് നല്‍കിയത്. ഡ്രൈവിംഗ് ലൈസന്‍സ്, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, പുക പരിശോധന സര്‍ട്ടിഫിക്കറ്റ് എന്നിവ യുവാവ് ഹാജരാക്കിയില്ലെന്ന് പൊലീസ് അറിയിച്ചു. യുവാവ് ഹെല്‍മറ്റും ധരിച്ചിരുന്നില്ല.
കിഴക്കന്‍ ദില്ലിയിലെ ഗീത കോളനിയിലാണ് യുവാവ് താമസിക്കുന്നത്. ലൈസന്‍സും രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുമില്ലാത്തതിന് 5000 രൂപ വീതവും ഇന്‍ഷുറന്‍സ് രേഖയില്ലാത്തതിന് 2000 രൂപയും 10000 രൂപ മാലിനീകരണ പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനും 1000 രൂപ ഹെല്‍മറ്റ് ധരിക്കാത്തതിനുമാണ് പിഴ ഈടാക്കിയത്.
നോട്ടീസ് ലഭിച്ചതായി മദന്‍ സ്ഥിരീകരിച്ചു. എന്നാല്‍, ഗതാഗത നിയമങ്ങള്‍ ലംഘിച്ചിട്ടില്ലെന്നാണ് ഇയാള്‍ പറയുന്നത്.
10 മിനിറ്റിനുള്ളില്‍ എല്ലാ രേഖകളും ഹാജരാക്കണമെന്നാണ് പൊലീസ് പറഞ്ഞത്. അത് അസാധ്യമായിരുന്നു. ഹെല്‍മറ്റ് ധരിക്കാത്തതിന് 1000 രൂപ പിഴ നല്‍കാന്‍ തയ്യാറാണെന്ന് ഞാന്‍ അവരെ അറിയിച്ചെന്നും യുവാവ് പറഞ്ഞു. സെപ്റ്റംബര്‍ ഒന്നുമുതലാണ് വാഹനഗതാഗത നിയമ ലംഘനത്തിന് വന്‍ പിഴ ഈടാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം നടപ്പാക്കി തുടങ്ങിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam