'സഹായിക്കാന്‍ ആരുമില്ല'; തെലങ്കാനയില്‍ ടെക്കി ജീവനൊടുക്കിയതിന് പിന്നാലെ സഹപ്രവര്‍ത്തകര്‍

By Web TeamFirst Published Nov 25, 2019, 11:05 PM IST
Highlights

''ഒരുതരത്തിലുമുള്ള യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്കും തങ്ങള്‍ക്ക് അനുവാദമില്ല. യോഗങ്ങളില്‍ പ്രസ്താവനകള്‍ നടത്താന്‍ പാടില്ല...''

തെലങ്കാന: തെലങ്കാനയില്‍ 24കാരി ടെക്കി ജീവനൊടുക്കിയതിന് പിന്നാലെ ജോലി സമ്മര്‍ദ്ദത്തെക്കുറിച്ച് സഹപ്രവര്‍ത്തകര്‍ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു. തൊഴില്‍ ഉടമയില്‍ നിന്നുള്ള സമ്മര്‍ദ്ദം താങ്ങാനാവുന്നില്ലെന്ന് വ്യക്തമാക്കിയായിരുന്നു യുവതിയുടെ ആത്മഹത്യ. ജീവനൊടുക്കുന്നതിന് മുമ്പ് ഡയറിയില്‍ തന്‍റെ അവയവങ്ങള്‍ ദാനം ചെയ്യണമെന്നും ഹരിണി എഴുതിവച്ചിരുന്നു. 

ഐടി മേഖലയില്‍ വാര്‍ഷിക വിലയിരുത്തല്‍ നടക്കുന്ന സമയമായതിനാല്‍ ജീവനക്കാര്‍ക്ക് ജോലി ഭാരം കൂടുതലാണ്. അതുകൊണ്ടുതന്നെ ഇവര്‍ കടുത്ത സമ്മര്‍ദ്ദത്തിലുമാണ്. പലപ്പോഴും പുറംലോകവുമായി ബന്ധമില്ലെന്നും സുഹൃത്തുക്കളെപ്പോലും കാണാന്‍ സാധിക്കുന്നില്ലെന്നും ഐടി പ്രൊഫഷണലുകളിലൊരാളായ ഹരിക പറഞ്ഞു. 

ഒരുതരത്തിലുമുള്ള യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്കും തങ്ങള്‍ക്ക് അനുവാദമില്ല. യോഗങ്ങളില്‍ പ്രസ്താവനകള്‍ നടത്താന്‍ പാടില്ല. ഇതെല്ലാം തങ്ങള്‍ക്കെതിരായി ഉപയോഗിക്കുമെന്നും പേരുവെളിപ്പെടുത്താത്ത മറ്റൊരു ടെക്കി പറഞ്ഞു. 

എല്ലാ പ്രൊജക്ടുകളിലെയും 18ശതമാനം ജോലിക്കാര്‍ക്കും റേറ്റിംഗ് നാലാണ് നല്‍കുക. ഇതിനര്‍ത്ഥം അവര്‍ക്ക് പ്രകടനം മെച്ചപ്പെടുത്താന്‍ 45 മുതല്‍ 60 ദിവസം വരെ നല്‍കുമെന്നാണ്. മെച്ചപ്പെടാത്ത പക്ഷം അവരോട് അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെടും. ഇത് 10 ശതമാനമോ അതില്‍ താഴെയോ മാത്രം പേര്‍ക്ക് സംഭവിക്കാറുള്ളു എന്നും തെലങ്കാന ഇന്‍ഫര്‍മേഷന്‍ ടെക്നോളജി അസോസിയേഷന്‍ അംഗം സന്ദീപ് കുമാര്‍ പറഞ്ഞു. 

മിക്ക കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും ഈ സംഘടനയില്‍ അംഗത്വമെടുക്കാന്‍ അവരുടെ ജീവനക്കാരെ അനുവദിക്കാറില്ല. ജോലി നഷ്ടപ്പെടുമെന്ന ഭയംകൊണ്ടാണ് പലരും പുറത്തുപറയാത്തതെന്നും അഭിമുഖത്തില്‍ ടെക്കികള്‍ പറഞ്ഞു. 

click me!