പൗരത്വ നിയമഭേദഗതിക്ക് സ്റ്റേ ഇല്ല, കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്

Web Desk   | Asianet News
Published : Dec 18, 2019, 11:33 AM ISTUpdated : Dec 18, 2019, 11:51 AM IST
പൗരത്വ നിയമഭേദഗതിക്ക് സ്റ്റേ ഇല്ല, കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്

Synopsis

പാർലമെന്‍റിന്‍റെ ഇരുസഭകളും പാസ്സാക്കിയ നിയമത്തിൻമേൽ സുപ്രീംകോടതി സ്റ്റേ അനുവദിക്കുന്നത് വളരെ അപൂർവം സന്ദർഭങ്ങളിൽ മാത്രമാണ്. പൗരത്വ നിയമഭേദഗതിയുടെ പേരിൽ രാജ്യത്തെ സർവകലാശാലകളും വടക്കു കിഴക്കൻ സംസ്ഥാനങ്ങളും സംഘർഷഭരിതമായ സമരത്തിലേക്ക് പോയ സാഹചര്യത്തിൽകൂടിയാണിത്.

ദില്ലി: പൗരത്വ നിയമഭേദഗതിക്ക് സ്റ്റേ ഏർപ്പെടുത്താൻ വിസമ്മതിച്ച് സുപ്രീംകോടതി. പൗരത്വ നിയമഭേദഗതിക്ക് എതിരെ സുപ്രീംകോടതിയിൽ നൽകിയ അറുപതോളം ഹർജികളിൽ കേന്ദ്രസർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ജനുവരി രണ്ടാം വാരത്തിനുള്ളിൽ മറുപടി നൽകണമെന്നാണ് സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്. ജനുവരി 22-ന് ഹർജി ഇനി പരിഗണിക്കും. 

മുസ്ലിങ്ങളൊഴികെയുള്ളവർക്ക് പൗരത്വം നൽകാൻ ഉള്ള ചട്ടങ്ങൾ ഉൾപ്പെടുത്തി പൗരത്വ നിയമം ഭേദഗതി ചെയ്തത് ഭരണഘടനയുടെ 14-ാം അനുച്ഛേദപ്രകാരം തെറ്റാണെന്നാണ് ഹർജിക്കാരുടെ വാദം. മതപരമായ വേർതിരിവ് കാണിച്ച് പൗരത്വം നൽകാനുള്ള നിയമം രൂപീകരിക്കുന്നത് മതേതര ഇന്ത്യയെന്ന ഭരണഘടനാ തത്വത്തിന്‍റെ ലംഘനമാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് വേണ്ടി കപിൽ സിബൽ അടക്കമുള്ള പ്രമുഖരായ അഭിഭാഷകരാണ് ഈ കേസിൽ ഹാജരായത്.

പാർലമെന്‍റിന്‍റെ ഇരുസഭകളും പാസ്സാക്കിയ നിയമത്തിൻമേൽ സുപ്രീംകോടതി സ്റ്റേ അനുവദിക്കുന്നത് വളരെ അപൂർവം സന്ദർഭങ്ങളിൽ മാത്രമാണ്. പൗരത്വ നിയമഭേദഗതിയുടെ പേരിൽ രാജ്യത്തെ സർവകലാശാലകളും വടക്കു കിഴക്കൻ സംസ്ഥാനങ്ങളും സംഘർഷഭരിതമായ സമരത്തിലേക്ക് പോയ സാഹചര്യത്തിൽകൂടിയാണ് ഹർജി അടിയന്തരമായി പരിഗണിക്കാനോ സ്റ്റേ അനുവദിക്കാനോ സുപ്രീംകോടതി വിസമ്മതിക്കുന്നത്. 

ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബ‌ഞ്ചിൽ ജസ്റ്റിസുമാരായ ബി ആർ ഗവായ്, സൂര്യകാന്ത് എന്നിവരാണ് അംഗങ്ങൾ. 

പൗരത്വ നിയമഭേദഗതിയുടെ പേരിൽ വലിയ ആശയക്കുഴപ്പവും പരിഭ്രാന്തിയുമുണ്ടെന്ന ഹർജിക്കാരനായ അശ്വിനി ഉപാധ്യായയുടെ വാദത്തോട് സുപ്രീംകോടതി യോജിച്ചു. അതിനാൽത്തന്നെയാണ് വലിയ പ്രതിഷേധങ്ങളുണ്ടായതെന്നും ഹർജിക്കാരൻ പറഞ്ഞു. അറ്റോർണി ജനറൽ കെ കെ വേണുഗോപാലിനോട്, നിയമഭേദഗതിയിലെ ചട്ടങ്ങളെക്കുറിച്ച് വലിയ പ്രചാരണങ്ങൾ നടത്തുന്നതിനെക്കുറിച്ച് സുപ്രീംകോടതി ആരാഞ്ഞു. സർക്കാർ അത് ചെയ്യാൻ തയ്യാറാണെന്ന് എജി. 

അടിയന്തരമായി ഈ കേസ് പരിഗണിക്കേണ്ടതില്ലെന്നും, വിശദമായി കേന്ദ്രസർക്കാരിന്‍റെ കൂടി ഭാഗം കേൾക്കേണ്ടതാണെന്നും കണക്കുകൂട്ടിത്തന്നെയാണ് സുപ്രീംകോടതി ഇത് പിന്നീട് പരിഗണിക്കാൻ തീരുമാനിക്കുന്നത്. 

എന്നാൽ ഹർജി പരിഗണിച്ച് വിശദമായ വാദം കേൾക്കാൻ സുപ്രീംകോടതി തീരുമാനിക്കുകയാണ്. ഭരണഘടനയിലെ അടിസ്ഥാന അനുച്ഛേദങ്ങളിലടക്കം വാദം വേണ്ടതിനാൽ ഒരു പക്ഷേ, ഭരണഘടനാ ബഞ്ചിലേക്ക് ഈ ഹർജികൾ പോകാനാണ് സാധ്യത. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സി.ജെ. റോയിയുടെ മരണത്തിന് കാരണം 'നികുതി ഭീകരത'യോ...; വി.ജി. സിദ്ധാർഥയുടെ മരണത്തിന്റെ ഞെട്ടൽ മാറും മുമ്പേ മറ്റൊരു ബിസിനസ് പ്രമുഖന്‍റെ മരണം
ടിഷ്യൂ പേപ്പറിൽ ഹൈജാക്ക് ഭീഷണി, കുവൈറ്റ്- ദില്ലി ഇൻഡിഗോ വിമാനം അടിയന്തരമായി വഴിതിരിച്ചുവിട്ടു