'എന്തോ ദ്രാവകം ഒഴിക്കുന്നത് കണ്ടു', അമ്മയെ ഓർത്ത് എന്നും വിതുമ്പി കരയുന്ന ഏഴു വയസുകാരൻ; നൊമ്പരമായി നിക്കിയുടെ മകൻ

Published : Aug 26, 2025, 11:03 AM IST
Nikki Payala Case Update

Synopsis

അമ്മയുടെ ദേഹത്ത് എന്തോ ഒഴിക്കുന്നത് കണ്ടതായി യുപിയിലെ നോയിഡയിൽ സ്ത്രീധനത്തിന്‍റെ പേരിൽ ഭർതൃ വീട്ടിൽ കൊല്ലപ്പെട്ട 28കാരിയായ നിക്കി ഭാട്ടിയയുടെ മകൻ

ലഖ്നൌ: 'അവർ എന്‍റെ അമ്മയെ കത്തിച്ചുകളഞ്ഞു'വെന്ന് പറഞ്ഞ് വിതുമ്പുന്ന ഏഴു വയസുകാരൻ കണ്ടുനിന്നവരെയും കണ്ണീരിലാഴ്ത്തി. യുപിയിലെ നോയിഡയിൽ സ്ത്രീധനത്തിന്‍റെ പേരിൽ ഭർതൃ വീട്ടിൽ കൊല്ലപ്പെട്ട 28കാരിയായ നിക്കി ഭാട്ടിയയുടെ മകനാണ് ആ ഏഴ് വയസ്സുകാരൻ. തീ കൊളുത്തും മുൻപ് അമ്മയുടെ മേൽ എന്തോ ഒഴിക്കുന്നത് താൻ കണ്ടുവെന്ന് കുട്ടി പറഞ്ഞു. അവൻ എപ്പോഴും കരഞ്ഞു കൊണ്ടിരിക്കുകയാണെന്ന് നിക്കിയുടെ അച്ഛൻ ഭിക്കാരി സിങ് പറഞ്ഞു.

"അവൻ എല്ലാ വൈകുന്നേരവും അമ്മയെ ഓർത്ത് കരയും. അവർ എന്‍റെ അമ്മയെ കത്തിച്ചുകളഞ്ഞു എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നു. ഞങ്ങൾ അവനെ സമാധാനിപ്പിക്കാൻ ശ്രമിക്കുകയാണ്. എനിക്ക് കഴിയുന്ന പോലെ ഞാൻ അവനെ വളർത്തും"- ഭിക്കാരി സിങ് പറഞ്ഞു. നിക്കിയെ തീ കൊളുത്തി കൊന്ന കേസിൽ ഭർത്താവ് വിപിൻ ഭാട്ടി, ഭർത്തൃസഹോദരൻ രോഹിത് ഭാട്ടി, വിപിന്‍റെ അമ്മ ദയ, അച്ഛൻ സത്യവീർ ഭാട്ടി എന്നിവരെ ഇതുവരെ അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് തൊട്ടുമുൻപ് നിക്കിയെ വിപിനും അമ്മയും ചേർന്ന് മർദിക്കുന്നതിന്‍റെ ദൃശ്യം പുറത്തുവന്നിരുന്നു. 

ഓഗസ്റ്റ് 21നാണ് വിപിൻ ഭാട്ടിയും വീട്ടുകാരും ചേർന്ന് നിക്കിയെ തീകൊളുത്തി കൊലപ്പെടുത്തിയത്. നിക്കിയുടെ ഏഴ് വയസ്സുകാരൻ മകന്‍റെ കൺമുന്നിൽ വച്ചായിരുന്നു ക്രൂരത. 36 ലക്ഷം രൂപ കൂടി സ്ത്രീധനമായി നൽകണമെന്ന് ആവശ്യപ്പെട്ട് നിക്കിയെ ഭർതൃ വീട്ടുകാർ പീഡിപ്പിച്ചിരുന്നുവെന്ന് നിക്കിയുടെ ബന്ധുക്കൾ പൊലീസിന് മൊഴി നൽകി. സ്ത്രീധനം ആവശ്യപ്പെട്ട് നിക്കിയെ വിപിൻ സ്ഥിരമായി മർദിക്കുമായിരുന്നെന്ന് നിക്കിയുടെ പിതാവ് വെളിപ്പെടുത്തി. 

വിപിനും സഹോദരനും തൊഴിൽരഹിതരായിരുന്നു. അവരുടെ അച്ഛന്‍റെ പലചരക്ക് കടയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. സ്വന്തം കാലിൽ നിൽക്കാൻ നിക്കി ഒരു സലൂണ്‍ തുടങ്ങാൻ തീരുമാനിച്ചെങ്കിലും വിപിൻ സമ്മതിച്ചില്ല. തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടായി. പിന്നാലെയാണ് നിക്കിയെ വിപിനും കുടുംബവും തീ കൊളുത്തി കൊലപ്പെടുത്തിയതെന്ന് കുടുംബം പറഞ്ഞു.

സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് വിപിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെ വിപിൻ പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചു. കൂടെയുണ്ടായിരുന്ന പൊലീസുകാരന്റെ തോക്ക് തട്ടിപ്പറിച്ച് എടുത്ത് മറ്റു പൊലീസുകാരെ ആക്രമിക്കാനും ശ്രമിച്ചു. ഇതിനിടെ വിപിനെ പൊലീസ് കാലിൽ വെടിവെച്ച് വീഴ്ത്തി. 

 

PREV
Read more Articles on
click me!

Recommended Stories

സുപ്രധാന തീരുമാനവുമായി ഇന്ത്യൻ റെയിൽവേ; വയോധികർക്കും മുതിർന്ന സ്ത്രീകൾക്കും ലോവർ ബർത്ത്, ബുക്കിങ് ഓപ്ഷൻ നൽകിയില്ലെങ്കിലും മുൻഗണന
'ഞാൻ എന്‍റെ വസ്ത്രങ്ങളെല്ലാം കൗണ്ടറിൽ ഊരിയെറിയും', എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെട്ട് യാത്രക്കാരൻ; ദില്ലിയിൽ ഇൻഡിഗോയ്ക്കെതിരെ പ്രതിഷേധം