Latest Videos

അതിഥി തൊഴിലാളികൾക്ക് നാട്ടിലെത്താൻ വിമാന ടിക്കറ്റ്; കുടുക്കയിൽ സ്വരൂക്കൂട്ടിയ പണം ചെലവഴിച്ച് പന്ത്രണ്ടുകാരി

By Web TeamFirst Published Jun 1, 2020, 8:19 PM IST
Highlights

ക്യാൻസർ രോഗി അടക്കമുള്ള മൂന്നു പേര്‍ക്കാണ് നിഹാരിക വിമാന ടിക്കറ്റ് എടുത്തു നല്‍കിയത്. ടിവിയിൽ നിന്നാണ് അതിഥി തൊഴിലാളികളുടെ ദുരിതം താൻ മനസിലാക്കിയതെന്ന് നിഹാരിക പറയുന്നു.

ലഖ്നൗ: ലോക്ക്ഡൗണിനെ തുടര്‍ന്ന് അതിഥി തൊഴിലാളികള്‍ക്ക് സ്വന്തം നാട്ടിലെത്താന്‍ നേരിടേണ്ടിവരുന്ന കടുത്ത ദുരിതങ്ങളുടെ വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നതിനിടെ ഉത്തർപ്രദേശിൽ നിന്ന് ഒരു നല്ല വാർത്ത. നന്മ വറ്റാത്തവർ‌ ഇനിയും ബാക്കിയുണ്ടെന്ന് തെളിയിക്കുകയാണ് നിഹാരിക ദ്വിവേദി എന്ന പന്ത്രണ്ട് വയസുകാരി. 

താൻ സ്വരൂക്കൂട്ടിയ പണം മൂന്ന് അതിഥി തൊഴിലാളികളെ നാട്ടിൽ എത്തിക്കുന്നതിന് വിമാന ടിക്കറ്റ് എടുത്താണ് ഈ മിടുക്കി മറ്റുള്ളവർക്ക് മാതൃക ആയിരുക്കുന്നത്. നോയിഡ സ്വദേശിനിയാണ് ഈ എട്ടാം ക്ലാസുകാരി. ജാർഖണ്ഡിൽ നിന്നുള്ള അതിഥി തൊഴിലാളികളുടെ വിമാന യാത്രയ്ക്ക് 48,000 രൂപയാണ് നിഹാരിക ചെലവഴിച്ചത്. ക്യാൻസർ രോഗി അടക്കമുള്ള മൂന്നു പേര്‍ക്കാണ് നിഹാരിക വിമാന ടിക്കറ്റ് എടുത്തു നല്‍കിയത്. ടിവിയിൽ നിന്നാണ് അതിഥി തൊഴിലാളികളുടെ ദുരിതം താൻ മനസിലാക്കിയതെന്ന് നിഹാരിക പറയുന്നു.

"സമൂഹത്തിനുവേണ്ടി കഷ്ടപ്പെടുന്നവരാണ് അവര്‍. ഈ പ്രതിസന്ധി ഘട്ടത്തില്‍ അവരെ സഹായിക്കാനുള്ള ബാധ്യത നമുക്കുണ്ട്. പോക്കറ്റ് മണിയായി ലഭിച്ച തുകകള്‍ ചേര്‍ത്തുവച്ച് സമാഹരിച്ച 48,000 രൂപ തന്റെ കൈവശമുണ്ടായിരുന്നു. അതുപയോഗിച്ചാണ് അര്‍ബുദ രോഗിയടക്കം മൂന്നുപേരെ സഹായിക്കാന്‍ തീരുമാനിച്ചത്" നിഹാരിക പറഞ്ഞു.

Noida: A 12-year-old girl, Niharika Dwivedi, gives away Rs 48,000 from her savings to send three migrant workers to Jharkhand via air. She says, "Society has given us so much & it is our responsibility to pay back to it in this crisis". (31.5.2020) pic.twitter.com/LOPbpI7IYF

— ANI UP (@ANINewsUP)

ടിവി വാർത്ത കണ്ടതിന് പിന്നാലെ മകൾ അസ്വസ്ഥയായിരുന്നുവെന്നും അരെയെങ്കിലും വിമാനത്തില്‍ നാട്ടിലെത്താന്‍ നമ്മളെക്കൊണ്ട് കഴിയുമോ എന്ന് അവള്‍ തങ്ങളോട് ചോദിച്ചതായും അമ്മ സുരഭി ദ്വിവേദി പറയുന്നു. പിന്നാലെ 
സ്വന്തം നാട്ടിലെത്താന്‍ പ്രസായപ്പെടുന്ന തൊഴിലാളികളെക്കുറിച്ച് സുഹൃത്തുക്കളോടും ബന്ധുക്കളോടും അന്വേഷിച്ചു. ഒടുവിൽ ഒരു ക്യാൻസർ രോഗിയടക്കം മൂന്നുപേര്‍ നാട്ടിലെത്താന്‍ കഴിയാതെ വിഷമിക്കുകയാണെന്ന് അറിയുകയായിരുന്നുവെന്നും സുരഭി ദ്വിവേദി അറിയിച്ചു.

അതേസമയം, നിഹാരികയുടെ ദയാപ്രവൃത്തിയെ അഭിനന്ദിച്ചുകൊണ്ട് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ രംഗത്തെത്തി. മറ്റുള്ളവരുടെ ആവശ്യങ്ങളോട് സംവേദനക്ഷമത കാണിച്ചതിന് വിദ്യാർത്ഥിയോട് നന്ദിയുണ്ടെന്നും ശോഭനമായ ഭാവി നേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

click me!