
നോയിഡ: ലോക്ക്ഡൗൺ കാരണം മനുഷ്യരെ പോലെ ദുരിതത്തിലായവരാണ് തെരുവോരങ്ങളിലെ നായ്ക്കൾ. കടകമ്പോളങ്ങൾ അടഞ്ഞതോടെ അവറ്റകളും പട്ടിണിയിലായി. ഈ അവസരത്തിൽ തൊരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്ന ഒരു യുവാവിന്റെ വാർത്തയാണ് പുറത്തുവരുന്നത്. ഉത്തർപ്രദേശിലെ നോയിഡയിലുള്ള വിദിത് ശർമ എന്ന 28കാരനാണ് മിണ്ടാപ്രാണികളുടെ വിശപ്പകറ്റി മാതൃക ആകുന്നത്.
ദില്ലി ആസ്ഥാനമായുള്ള ഒരു ഓട്ടോമൊബൈൽ കമ്പനിയിൽ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്യുകയാണ് വിദിത്. രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഇയാളുടെ കമ്പനിയും അടച്ചു. പിന്നാലെ സ്വദേശത്ത് വന്ന് മുന്നോട്ട് പോകുന്നതിനിടെ ആയിരുന്നു തെരുവോരത്ത് പട്ടിണിയിലായ നായ്ക്കൾക്ക് ഭക്ഷണം നൽകുകയെന്ന ആശയം വിദിത്തിന്റെ മനസിൽ ഉടലെടുത്തത്. ആദ്യം നാല് നായ്ക്കൾക്കാണ് വിദിത് ഭക്ഷണം നൽകിയിരുന്നത്. ഇപ്പോൾ എല്ലാദിവസവും 700ഓളം തെരുവ് നായ്ക്കൾക്ക് വിദിത് ഭക്ഷണം നൽകുന്നുണ്ട്.
"ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനുശേഷം എന്റെ ഓഫീസും അടച്ചു. ഞാൻ തുടക്കത്തിൽ നാല് നായ്ക്കൾക്ക് ഭക്ഷണം കൊടുക്കാൻ തുടങ്ങി. എന്നാൽ പിന്നീട്, ഈ എണ്ണം വർദ്ധിച്ചു. ഇപ്പോൾ 700 ഓളം നായ്ക്കൾക്കും 45 നായ്ക്കുട്ടികൾക്കും ഭക്ഷണം കൊടുക്കുന്നു. സമ്പൂർണ ലോക്ക്ഡൗൺ സമയത്ത് ഞാൻ ദിവസത്തിൽ രണ്ടുതവണ ഭക്ഷണം കൊടുക്കാറുണ്ടായിരുന്നു. എന്നാൽ എന്റെ ഓഫീസ് പുനഃരാരംഭിച്ചതിനാൽ ഇപ്പോൾ അവയ്ക്ക് രാത്രിയിൽ ഭക്ഷണം നൽകാൻ തുടങ്ങി" വിദിത് പറയുന്നു.
ദിവസവും 100 കിലോഗ്രാം അരിയാണ് വിദിത് നായ്ക്കൾക്ക് ഭക്ഷണം നൽകാൻ ഉപയോഗിക്കുന്നത്. പിന്നാലെ സോയബീനും മുട്ടയും ചോറിൽ കുഴച്ച് നായ്ക്കൾക്ക് നൽകും. കൂടാതെ റൊട്ടിയും പാലും നൽകുന്നുണ്ട്.
അതേസമയം, ഇതാദ്യമായല്ല വിദിത് തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നത്. ലോക്ക്ഡൗണിന് മുമ്പും വിദിത് ഈ സൽപ്രവൃത്തി ചെയ്തിരുന്നു. എല്ലാ ദിവസവും വിദിത് നായ്ക്കൾക്കൊപ്പമുള്ള ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ട ചില വ്യക്തികൾ സഹായ വാഗ്ദാനങ്ങളുമായി അദ്ദേഹത്തെ സമീപിച്ചിട്ടുണ്ടെങ്കിലും പ്രധാന നിക്ഷേപകൻ വിദിത് തന്നെയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam