
ബെംഗളൂരു: എയ്റോ ഇന്ത്യ ഷോ നടക്കുന്ന യെലഹങ്ക എയർഫോഴ്സ് സ്റ്റേഷന്റെ 10 കിലോമീറ്റർ ചുറ്റളവിൽ സസ്യേതര വിഭവങ്ങൾ വിളമ്പുന്നതും വിൽക്കുന്നതും നിരോധിച്ചെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികേ (ബിബിഎംപി) അറിയിച്ചു. ജനുവരി 30 മുതൽ ഫെബ്രുവരി 20 വരെ ഈ പ്രദേശത്ത് ഇറച്ചി സ്റ്റാളുകൾ, നോൺ വെജിറ്റേറിയൻ ഭക്ഷണം വിളമ്പുന്ന ഹോട്ടലുകൾ, റെസ്‌റ്റോറന്റുകൾ എന്നിവ അടച്ചിടാൻ ബിബിഎംപി വെള്ളിയാഴ്ച ഉത്തരവിട്ടു. ഫെബ്രുവരി 13 മുതൽ 17 വരെയാണ് എയ്‌റോ ഇന്ത്യ ഷോ നടക്കുന്നത്. 10 കിലോമീറ്റർ ചുറ്റളവിലെ എല്ലാ മാംസം/മീൻ കടകളും അടച്ചുപൂട്ടുമെന്നും മാംസാഹാരം വിളമ്പുന്നതും വിൽക്കുന്നതും നിരോധിച്ചത് പൊതുജനങ്ങളെയും സ്ഥാപനങ്ങളെയും അറിയിച്ചതായി ബിബിഎംപി അറിയിച്ചു.
നിരോധനം ലംഘിച്ചാൽ നടപടിയുണ്ടാകുമെന്നും അറിയിപ്പ് നൽകി. നോൺ വെജ് ഭക്ഷണത്തിന്റെ മാലിന്യം പക്ഷികളെ ആകർഷിക്കുന്നതിനാലാണ് ഈ തീരുമാനമെടുത്തതെന്ന് ബിബിഎംപി ഉദ്യോഗസ്ഥർ പറഞ്ഞു. എയർഷോയ്ക്കായി 633 ഇന്ത്യക്കാരും 98 വിദേശികളുമടക്കം മൊത്തം 731 എക്സിബിറ്റർമാർ രജിസ്റ്റർ ചെയ്തതായി എയ്റോ ഇന്ത്യ അറിയിച്ചു. 1996 മുതൽ 13 എഡിഷൻ എയ്‌റോ ഇന്ത്യ എക്സ്പോ സംഘടിപ്പിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam