
തിരുവനന്തപുരം: ഇഡിയെ(enforcement directorate) ഭയമില്ലെന്ന് രാഹുൽ ഗാന്ധി.(rahul gandhi)എത്ര മണിക്കൂർ ചോദ്യം ചെയ്താലും ഭയക്കില്ല. ഇഡി ഒന്നുമല്ല. കോൺഗ്രസ് നേതാക്കളെ ഭയപ്പെടുത്താനുമാകില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. നാഷണൽ ഹെറാൾഡ് കേസിൽ അഞ്ചു ദിവസങ്ങളിലായി 54 മണിക്കൂറാണ് ഇഡി രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തത്. ഇന്നലെ മാത്രം 12 മണിക്കൂർ ചോദ്യം ചെയ്തു. രാത്രി പതിനൊന്നരയോടെയാണ് രാഹുൽ ഇഡി ഓഫീസിൽ നിന്നും മടങ്ങിയത്. ഇനി അടുത്ത ആഴ്ചയെ ചോദ്യം ചെയ്യലുള്ളൂവെന്ന് ഇഡി വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ പ്രേരിതമായാണ് രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നതെന്ന് ആരോപിച്ച് കോൺഗ്രസ് ജനപ്രതിനിധികളും പ്രവർത്തകരും ദില്ലിയിൽ വൻ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എ ഐ സി സി ആസ്ഥാനത്ത് പൊലീസ് കയറിയതും വൻ പ്രതിഷേധത്തിന് ഇടയായിരുന്നു . ഇതിനെയെല്ലാം തുടർന്ന് ഇന്ന് രാഹുൽഗാന്ധി എ ഐ സി സി ആസ്ഥാനത്തെത്തി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു,
അഗ്നിപഥ് പദ്ധതിക്കെതിരെ കോൺഗ്രസ് പോരാട്ടം നടത്തുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പദ്ധതി പിൻവലിക്കും വരെ പോരാട്ടം തുടരും. കോൺഗ്രസ് രാജ്യത്തെ യുവാക്കൾക്ക് ഒപ്പമാണ്. രാജ്യം തൊഴിലിനായി പോരാടുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. നരേന്ദ്രമോദി തൊഴിലുകൾ ഇല്ലാതാക്കി. യുവാക്കൾക്ക് തൊഴിൽ നൽകുന്നില്ല. അവരെ തെരുവിലിറക്കിയെന്നും രാഹുൽ ആരോപിച്ചു, സൈന്യത്തിൽ ചേരുകയെന്ന യുവാക്കളുടെ പ്രതീക്ഷയും ഈ സർക്കാർ തകർത്തു. റാങ്കുമില്ല, പെൻഷനുമില്ല എന്ന അവസ്ഥയായി. ചൈന നമ്മുടെ രാജ്യത്ത് കടന്നു കയറിയപ്പോഴും മോദി മിണ്ടാതിരുന്നുവെന്നും രാഹുൽ ആരോപിച്ചു. ഇ.ഡി വിഷയം ചെറുതാണെന്നും യുവാക്കളുടെ തൊഴിലില്ലായ്മ ആണ് വലിയ വിഷയമെന്നും രാഹുൽ ഗാന്ധി പറഞ്ഞു
നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ഇനി ഈയാഴ്ച ചോദ്യം ചെയ്യില്ലെന്ന് ഇഡി
നാഷണൽ ഹെറാൾഡ് കേസിൽ അഞ്ചു ദിവസങ്ങളിലായി 54 മണിക്കൂറാണ് ഇഡി രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തത്. ഇന്നലെ മാത്രം 12 മണിക്കൂർ ചോദ്യം ചെയ്തു. രാത്രി പതിനൊന്നരയോടെയാണ് രാഹുൽ ഇഡി ഓഫീസിൽ നിന്നും മടങ്ങിയത്.
നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണൽസ് കമ്പനിയും രാഹുൽ ഡയറക്ടറായ യങ് ഇന്ത്യ ലിമിറ്റഡ് കമ്പനിയും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും, യങ് ഇന്ത്യ ലിമിറ്റഡ് കൊൽക്കത്ത ആസ്ഥാനമായുള്ള ഡോടെക്സ് മെർക്കന്റൈസ് എന്ന കമ്പനിയുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുമായും ബന്ധപ്പെട്ടാണ് ഇഡി രാഹുലിൽ നിന്നും വിവരങ്ങൾ തേടിയത്. ഇതുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാൻ കൂടുതൽ സമയം രാഹുൽ തേടിയിട്ടുണ്ട്.
സോണിയ ഗാന്ധിയോട് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ആരോഗ്യ പ്രശനങ്ങൾ ഉള്ളതിനാൽ സോണിയ ഹാജരാകില്ല. പകരം സമയം നീട്ടി ചോദിക്കും. അതേസമയം പ്രതിഷേധം തുടരാൻ തന്നെയാണ് കോൺഗ്രസ് തീരുമാനം. ഇന്ന് കേരളത്തിൽ നിന്നടക്കം കൂടുതൽ നേതാക്കളും എംഎൽഎമാരും ദില്ലിയിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam