
ദില്ലി : ശമ്പളം വർധിപ്പിക്കണമെന്ന അപേക്ഷ നിരസിച്ചതിനെ തുടർന്ന് ജോലിസ്ഥലത്ത് നിന്ന് 6 ലക്ഷം രൂപയും ഇലക്ട്രോണിക് വസ്തുക്കളും മോഷ്ടിച്ചയാളെ ദില്ലി പൊലീസ് പിടികൂടി. ബൈക്ക് ഷോറൂമിലാണ് മോഷണം നടന്നിട്ടുള്ളത്. 20 വയസുകാരനായ ഹസൻ ഖാൻ എന്ന യുവാവാണ് പിടിയിലായത്. പ്രതിയിൽ നിന്ന് 5 ലക്ഷം രൂപയും വിലകൂടിയ രണ്ട് ക്യാമറകളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ബാക്കിയുള്ള മോഷണ വസ്തുക്കൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ദില്ലി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ വിചിത്ര വീർ കൂട്ടിച്ചേർത്തു.
ഡിസംബർ 31 ന് ആണ് സംഭവമുണ്ടായത്. ദില്ലിയിലെ നറൈനയിലെ ഷോറൂമിൽ നിന്ന് 6 ലക്ഷം രൂപയും നിരവധി ഇലക്ട്രോണിക് വസ്തുക്കളും മോഷണം പോയെന്ന പരാതിയിലാണ് പൊലീസ് കേസ് അന്വേഷണം ആരംഭിച്ചത്. ഇതിനു ശേഷം സിസിടിവി ദൃശ്യങ്ങളുടെയും ചോദ്യം ചെയ്യലിന്റെയും അടിസ്ഥാനത്തിൽ പ്രതിയെ കണ്ടെത്തുകയായിരുന്നു.
ഒരു വർഷത്തിലേറെയായി ഷോറൂമിൽ ടെക്‌നിക്കൽ സ്റ്റാഫായി ജോലി ചെയ്യുകയാണ് ഹസൻ. മോഷണം നടത്താനായി വന്ന സമയത്ത് സ്ഥാപനത്തിലേക്കുള്ള എൻട്രി സ്വന്തം ഐഡിയിൽ നിന്നും ആകാതിരിക്കാൻ ഇയാൾ ജോലിസ്ഥലത്തെ വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയിരുന്നതായും പൊലീസ് പറഞ്ഞു.
ഒരു വർഷത്തിലേറെയായി ഷോറൂമിൽ ജോലി ചെയ്തിരുന്ന ടെക്‌നിക്കൽ സ്റ്റാഫായ ഖാൻ, തിരിച്ചറിയൽ രേഖയിൽ നിന്ന് രക്ഷപ്പെടാൻ തൻ്റെ കഴിവുകൾ ഉപയോഗിച്ച് ജോലിസ്ഥലത്ത് വൈദ്യുതി വിതരണം തടസ്സപ്പെടുത്തി. ഹെൽമെറ്റും ധരിച്ചാണ് ഇയാൾ ഷോറൂമിൽ മോഷണത്തിന് എത്തിയത്. ശമ്പള വർധന നൽകാതിരുന്നതാണ് ഇങ്ങനെയൊരു കൃത്യത്തിന് മുതിരാൻ കാരണമായതെന്ന് ചോദ്യം ചെയ്യലിൽ ഹസൻ സമ്മതിച്ചതായി ദില്ലി പൊലീസ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam