സംവരണം കൊണ്ട് മാത്രം സമുദായം രക്ഷപ്പെടില്ല: നിതിൻ ഗഡ്‌കരി

By Web TeamFirst Published Sep 17, 2019, 1:49 PM IST
Highlights

മാലി സമുദായാംഗങ്ങൾ വരാനിരിക്കുന്ന മഹാരാഷ്ട്ര സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ തങ്ങളുടെ ആളുകൾക്ക് കൂടുതൽ സീറ്റ് നൽകണമെന്ന് പറഞ്ഞു. ഇതിന് മറുപടിയായാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന.

നാഗ്‌പുർ: അടിച്ചമർത്തപ്പെട്ടവർക്കും ദളിതർക്കും സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവർക്കും സംവരണം നിർബന്ധമാണെന്ന് നിതിൻ ഗഡ്‌കരി. എന്നിരുന്നാലും സംവരണം കൊണ്ട് മാത്രം സമുദായങ്ങൾ രക്ഷപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.

മഹാത്മാ ഫുലെ എഡുക്കേഷൻ സൊസൈറ്റിയുടെ 60ാംവാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ ചടങ്ങിൽ വച്ച് മാലി സമുദായാംഗങ്ങൾ വരാനിരിക്കുന്ന മഹാരാഷ്ട്ര സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ തങ്ങളുടെ ആളുകൾക്ക് കൂടുതൽ സീറ്റ് നൽകണമെന്ന് പറഞ്ഞു. ഇതിന് മറുപടിയായാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന.

"മികവിലൂടെ സ്ഥാനങ്ങൾ നേടാൻ സാധിക്കാതെ വരുമ്പോഴാണ് ആളുകൾ ജാതി കാർഡ് പുറത്തെടുക്കുന്നത്," എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. "ജോർജ്ജ് ഫെർണാണ്ടസ് ഏത് ജാതിക്കാരനായിരുന്നു? അദ്ദേഹത്തിന് ജാതിയില്ലായിരുന്നു. അദ്ദേഹം കൃസ്ത്യാനിയായിരുന്നു. ഇന്ദിരാഗാന്ധി അധികാരത്തിലെത്തിയത് അവരുടെ ജാതിയുടെ ഗുണം കൊണ്ടല്ല. രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രിയായത് എല്ലാ ജാതിക്കാരുടെയും പിന്തുണ കൊണ്ടാണ്," ഗഡ്‌കരി പറഞ്ഞു.

മുൻപ് പലരും സ്ത്രീകൾക്ക് സംവരണം വേണമെന്നാണ് എന്നോട് പറഞ്ഞത്. "ശരിയാണ്, അവർക്കത് തീർച്ചയായും കിട്ടണം. ഇന്ദിരാഗാന്ധിക്ക് സംവരണം ലഭിച്ചിരുന്നോയെന്ന് ഞാൻ ഉടൻ തന്നെ അവരോട് ചോദിച്ചു. നിരവധി വർഷങ്ങൾ അവർ രാജ്യം ഭരിച്ചു, പ്രശസ്തയായി. വസുന്ധര രാജെയ്ക്കും സുഷമ സ്വരാജിനും സംവരണം ലഭിച്ചിരുന്നോയെന്ന് ഞാൻ ചോദിച്ചു," ഗഡ്‌കരി പറഞ്ഞു.

"സംവരണം ലഭിക്കേണ്ടത് അടിച്ചമർത്തപ്പെട്ടവർക്കും ദളിതർക്കും സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവർക്കുമാണ്. സംവരണം കൊണ്ട് സമുദായം രക്ഷപ്പെടുമെന്ന് ആരെങ്കിലും പറഞ്ഞാൽ അത് ശരിയല്ല. കൂടുതൽ സംവരണം ലഭിച്ച സമുദായും പുരോഗതി പ്രാപിച്ചെന്ന വാദവും തെറ്റാണ്," എന്നും ഗഡ്‌കരി പറഞ്ഞു.

click me!