
ഭുവനേശ്വർ: ഒഡിഷയിൽ അപകടത്തിൽപെട്ട 4 മലയാളികളെ തേടി മലയാളി അസോസിയേഷൻ ഭാരവാഹികൾ എത്തി. ഇന്നുതന്നെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യും. നാളെത്തന്നെ നാട്ടിലേക്ക് തിരിക്കാനാവുമെന്നാണ് പ്രതീക്ഷ. ഭക്ഷണമില്ലാതെ ബുദ്ധിമുട്ടുന്ന കാര്യം നമസ്തേ കേരളം പരിപാടിയിൽ കൂട്ടത്തിലൊരാളായ കിരൺ അറിയിച്ചിരുന്നു. മലയാളി അസോസിയേഷൻ ഭാരവാഹികൾ ആവശ്യമായ സഹായം നൽകുമെന്ന് അറിയിച്ചിരുന്നു.
ഇവരുടെ പരിക്ക് ഗുരുതരമുള്ളതല്ല. അതുകൊണ്ട് തന്നെ ഇന്ന് തന്നെ ഡിസ്ചാർജ്ജ് നൽകാനുള്ള ക്രമീകരണങ്ങളാണ് നടത്തുന്നത്. സുരക്ഷിതമായ കേന്ദ്രത്തിലെത്തിക്കാമെന്ന് ഇവർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാൽ നാളെ നാട്ടിലേക്ക് മടങ്ങാൻ സാധിക്കും. ട്രെയിനിൽ യാത്ര ചെയ്യാനുള്ള നടുക്കം ഇതുവരെ വിട്ടുമാറിയിട്ടില്ല എന്ന് കിരൺ പറയുന്നു. മറ്റേതെങ്കിലും മാർഗം ആലോചിക്കുമെന്നാണ് ഇവർ പറയുന്നത്. നാലുപേരും സുരക്ഷിതരായിട്ടാണ് ഇപ്പോഴുള്ളത്.
കണ്ടശാങ്കടവ് സ്വദേശികളായ കിരൺ, വിജേഷ്, വൈശാഖ്, രഘു, എന്നിവർക്കാണ് പരിക്കേറ്റത്. ഒരു ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള ജോലികൾക്ക് വേണ്ടി കൊൽക്കത്തയിൽ പോയി തിരിച്ചു വരുന്നതിനിടയിലാണ് ഇവർ അപകടത്തിൽപ്പെട്ടത്. നാലുപേരുടെയും പരിക്ക് സാരമുള്ളതല്ല. കോറമണ്ഡൽ ട്രെയിനിലെ സ്ലീപ്പർ കമ്പാട്ടുമെന്റിൽ നിന്ന് യാത്ര ചെയ്യുകയായിരുന്നു തങ്ങളെന്ന് അപകടത്തിൽപ്പെട്ടവരിൽ കിരൺ വ്യക്തമാക്കി. പെട്ടന്നാണ് അപകടമുണ്ടായത്. എമർജൻസി എക്സിറ്റ് വഴിയാണ് പുറത്തേക്കിറങ്ങിയത്. കമ്പാട്ടുമെന്റിൽ ഒപ്പം യാത്ര ചെയ്യുകയായിരുന്ന ആളുകൾ അപകടത്തിൽ മരിച്ചു. പരിക്കേറ്റവരിൽ മൂന്ന് പേരെ പുറത്തേക്ക് എത്തിച്ച ശേഷമാണ് ഞങ്ങൾ രക്ഷപ്പെട്ടതെന്നും കിരൺ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam