
ന്യൂഡൽഹി: മിനിമം കൂലി ഉറപ്പാക്കണമെന്നും തൊഴിൽ ചൂഷണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ആപ്പ് അധിഷ്ഠിത ടാക്സി-ഓട്ടോ ഡ്രൈവർമാർ ശനിയാഴ്ച രാജ്യവ്യാപകമായി പണിമുടക്കുന്നു. ഓൾ ഇന്ത്യ ബ്രേക്ക്‌ഡൗൺ എന്ന് പേരിട്ടിരിക്കുന്ന ഈ പ്രതിഷേധത്തിൽ ഓല, ഉബർ, റാപ്പിഡോ, പോർട്ടർ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ ഡ്രൈവർമാരും ഡെലിവറി തൊഴിലാളികളും പങ്കുചേരും.
2025-ലെ മോട്ടോർ വെഹിക്കിൾ അഗ്രഗേറ്റർ മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൃത്യമായി നടപ്പിലാക്കാത്തതിനാൽ, കമ്പനികൾ ഏകപക്ഷീയമായി കുറഞ്ഞ നിരക്കുകൾ നിശ്ചയിക്കുന്നുവെന്നാണ് പ്രധാന പരാതി. ഇത് ഡ്രൈവർമാരുടെ വരുമാനം ഗണ്യമായി കുറയാൻ കാരണമാകുന്നു. ടാക്സികളിൽ പാനിക് ബട്ടൺ സ്ഥാപിക്കുന്നത് ഡ്രൈവർമാർക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തുന്നതായി മഹാരാഷ്ട്ര കാംഘർ സഭ ആരോപിച്ചു. കേന്ദ്രം അംഗീകരിച്ച പല കമ്പനികളെയും സംസ്ഥാന സർക്കാരുകൾ അനധികൃതമായി പ്രഖ്യാപിച്ചതോടെ, നേരത്തെ സ്ഥാപിച്ച ബട്ടണുകൾ മാറ്റി പുതിയവ സ്ഥാപിക്കാൻ ഏകദേശം 12000 രൂപയോളം അധികമായി ചെലവാക്കേണ്ടി വരുന്നു.
നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ബൈക്ക് ടാക്സികൾ ഡ്രൈവർമാരുടെ വരുമാനം തകർക്കുന്നുവെന്നും ഇവ അപകടത്തിൽപ്പെട്ടാൽ ഇൻഷുറൻസ് ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്നും സംഘടനകൾ ചൂണ്ടിക്കാട്ടി. പണിമുടക്കിന് മുന്നോടിയായി തെലങ്കാന ഗിഗ് ആൻഡ് പ്ലാറ്റ്‌ഫോം വർക്കേഴ്‌സ് യൂണിയൻ ഉൾപ്പെടെയുള്ള സംഘടനകളുടെ പ്രതിനിധികൾ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഗിഗ് തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര നിയമനിർമ്മാണം വേണമെന്നും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കൃത്യമായ റെഗുലേഷൻ കൊണ്ടുവരണമെന്നും അവർ ആവശ്യപ്പെട്ടു. കർണാടക സർക്കാർ ഗിഗ് തൊഴിലാളികൾക്കായി കൊണ്ടുവന്ന നിയമത്തെ പ്രതിനിധി സംഘം അഭിനന്ദിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam