Omicron:പോസിറ്റിവിറ്റി നിരക്ക് കൂടിയ ക്ലസ്റ്ററുകളിലെ രോഗവ്യാപന നിരക്കിൽ ആശങ്ക; പട്ടികയിൽ കേരളത്തിലെ 9 ജില്ലകൾ

By Web TeamFirst Published Dec 4, 2021, 6:46 AM IST
Highlights

കേരളത്തിലെ  9 ഉൾപ്പടെ രാജ്യത്തെ 18 ജില്ലകളിൾ വ്യാപനതോത് കൂടുതലാണ്.  പോസിറ്റിവിറ്റി നിരക്ക് 10%  വരെയെന്നും കേന്ദ്രസർക്കാർ പറയുന്നു. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. പോസിറ്റീവ് സാമ്പിൾ ജനിതക ശ്രേണീകരണം നടത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. 

ദില്ലി: ഒമിക്രോൺ ഭീഷണിയുടെ (omicron)  പശ്ചാത്തലത്തിൽ കൊവിഡ് (covid)  പോസിറ്റിവിറ്റി നിരക്ക് കൂടിയ ക്ലസ്റ്ററുകളിലെ രോഗ വ്യാപന നിരക്കിൽ ആശങ്കയറിയിച്ച് കേന്ദ്രസർക്കാർ‌. കേരളത്തിലെ  9 ഉൾപ്പടെ രാജ്യത്തെ 18 ജില്ലകളിൾ വ്യാപനതോത് കൂടുതലാണ്.  പോസിറ്റിവിറ്റി നിരക്ക് 10%  വരെയെന്നും കേന്ദ്രസർക്കാർ പറയുന്നു.

കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. പോസിറ്റീവ് സാമ്പിൾ ജനിതക ശ്രേണീകരണം നടത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. 

അതേസമയം, അന്താരാഷ്ട്ര വിമാനയാത്രക്കാരായ 12 പേരുടെ സ്രവ പരിശോധന ഫലം കാത്തിരിക്കുകയാണ് ദില്ലി സർക്കാർ. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായെത്തിയ യാത്രക്കാരിൽ 12 പേരാണ് കൊവിഡ് പോസിറ്റീവായത്. ഇവരുടെ ജനിതക ശ്രേണീകരണ ഫലം വരാൻ കുറഞ്ഞത് രണ്ടു ദിവസം കൂടിയെങ്കിലും കാക്കേണ്ടി വരും. കൊവിഡ് പൊസിറ്റീവായ 12 പേരെയും എൽ എൻ ജെ പി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതിനിടെ, കഴിഞ്ഞമാസം യുകെയില്‍നിന്നെത്തിയ കോഴിക്കോട് സ്വദേശിയായ ആരോഗ്യപ്രവർത്തകന് രണ്ടാമത്തെ പരിശോധനയിലും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ ജാഗ്രത പുലർത്തണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ ഡോ. ഉമർ ഫറൂഖ് അറിയിച്ചു. ആരോഗ്യ പ്രവർത്തകനുമായി അടുത്ത് സമ്പർക്കമുണ്ടായിരുന്ന അമ്മയ്ക്കും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ സ്രവ സാമ്പിളുകളും ഉടൻ ജനിതക ശ്രേണി പരിശോധനക്കായി അയക്കും. ആരോഗ്യ പ്രവർത്തകനുമായി അടുത്ത് സമ്പർക്കത്തിൽ ഏർപ്പെട്ട മറ്റ് രണ്ട് പേർ കൂടി നിരീക്ഷണത്തിലാണ്. ആരോഗ്യ പ്രവർത്തകന്‍റെ സമ്പർക്ക പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. 

വായയും മൂക്കും മറയും വിധം മാസ്ക്ശരിയായി ധരിക്കുക, ആൾക്കൂട്ടമുണ്ടാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക, ആളുകൾ തമ്മിൽ 2 മീറ്റർ അകലം പാലിക്കുക , കൈകൾ ഇടയ്ക്കിടെ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് അണു വിമുക്തമാക്കുക എന്നിവ വിട്ടുവീഴ്ച വരുത്താതെ എല്ലാവരും പാലിക്കണം. കോവിഡ് പ്രതിരോധ വാക്സിൻ എടുക്കാൻ ബാക്കിയുള്ളവർ എത്രയും പെട്ടെന്ന് വാക്സിനെടുത്ത് സുരക്ഷിതരാകണമെന്നും ഡിഎംഒ പറഞ്ഞു

Read Also: വാക്സിൻ  എടുക്കാത്ത അധ്യാപകരുടെ വിവരങ്ങൾ ഇന്ന് പുറത്തുവിടും; കാരണം കാണിക്കൽ നോട്ടീസും നൽകും

click me!