Omicron : ഒമിക്രോണ്‍ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കക്കാരന്‍ ഇന്ത്യ വിട്ടു; പോയത് ദുബൈയിലേക്ക്

By Web TeamFirst Published Dec 2, 2021, 9:46 PM IST
Highlights

നവംബര്‍ 20നാണ് ഇയാള്‍ ഇന്ത്യയിലെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊവിഡ് പോസിറ്റീവായി. ഒരാഴ്ച ഹോട്ടലില്‍ ക്വാറന്റൈനിലിരുന്നതിന് ശേഷം നടത്തിയ പരിശോധനയില്‍ കൊവിഡ് നെഗറ്റീവായി.
 

ബെംഗളൂരു: ഒമിക്രോണ്‍ (Omicron)  വകഭേദം സ്ഥിരീകരിച്ച രോഗികളില്‍ ഒരാള്‍ ഇന്ത്യ വിട്ടതായി റിപ്പോര്‍ട്ട്. 66കാരനായ ദക്ഷിണാഫ്രിക്കക്കാരനാണ് ഇന്ത്യ വിട്ട് ദുബൈയിലേക്ക് (Dubai) പോയത്. ദക്ഷിണാഫ്രിക്കയില്‍ (South Africa) നിന്നെത്തിയ വിദേശിക്കാണ്  ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. കൊവിഡ് 19 (covid 19) ഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായാണ് ഇയാള്‍ ഇന്ത്യയിലെത്തിയത്.  നവംബര്‍ 20നാണ് ഇയാള്‍ ഇന്ത്യയിലെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊവിഡ് പോസിറ്റീവായി. ഒരാഴ്ച ഹോട്ടലില്‍ ക്വാറന്റൈനിലിരുന്നതിന് ശേഷം നടത്തിയ പരിശോധനയില്‍ കൊവിഡ് നെഗറ്റീവായി. സ്വകാര്യ ലാബിലാണ് ഇയാള്‍ പരിശോധന നടത്തിയത്. നെഗറ്റീവായതിന് പിന്നാലെ നവംബര്‍ 27ന് രാത്രി ഇയാള്‍ ദുബൈയിലേക്ക് പോയി. ഇയാളും രണ്ട് ഡോസ് വാക്‌സീന്‍ സ്വീകരിച്ചതാണ്. ഇയാള്‍ക്ക് ലക്ഷണങ്ങളില്ലായിരുന്നു.

ഒമിക്രോണ്‍ ആദ്യം സ്ഥിരീകരിച്ചത് ദക്ഷിണാഫ്രിക്കയിലായതിനാല്‍ നവംബര്‍ 22ന് ഇയാളുടെ സാമ്പിള്‍ വീണ്ടും പരിശോധനക്കയച്ചു. എന്നാല്‍ ഫലം വരും മുമ്പേ ഇയാള്‍ രാജ്യം വിട്ടു. നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ 24 പേരുടെയും നേരിട്ടല്ലാതെ സമ്പര്‍ക്കം പുലര്‍ത്തിയ 240 പേരുടെയും പരിശോധനാഫലം നെഗറ്റീവായി. വിദേശയാത്ര നടത്താത്ത ഡോക്ടര്‍ക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇവരുമായി സമ്പര്‍ക്കമുണ്ടായ അഞ്ച് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവരെ സമ്പര്‍ക്കവിലക്കിലേക്ക് മാറ്റി. ജനതിക പരിശോധനക്കായി ഇവരുടെ സാമ്പിള്‍ അയച്ചുകൊടുത്തെന്നും അധികൃതര്‍ അറിയിച്ചു. കര്‍ണാടകയില്‍ഡോക്ടര്‍ അടക്കമുള്ള രണ്ട് പേര്‍ക്കാണ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്.

ഡോക്ടര്‍ രണ്ട് ഡോസ് കൊവിഡ് വാക്‌സീന്‍ സ്വീകരിച്ചിരുന്നതായും അധികൃതര്‍ വ്യക്തമാക്കി. ഇയാള്‍ വിദേശ യാത്ര നടത്തിയിട്ടില്ല. നവംബര്‍ 21ന് പനിയും ശരീര വേദനയുമാണ് ലക്ഷണങ്ങളായി കണ്ടത്.  കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സാമ്പിള്‍ കൂടുതല്‍ പരിശോധനക്കായി അയച്ചുകൊടുക്കുകയും ചെയ്തു. ഇയാള്‍ക്ക് 13 പേരുമായി നേരിട്ടും 250 പേരുമായി നേരിട്ടല്ലാതെയും സമ്പര്‍ക്കമുണ്ടായി.

click me!