
പതിനേഴാം ലോകസഭയിലേക്ക് പ്രോ-ടേം സ്പീക്കർ ആയി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് ഡോ. വീരേന്ദ്രകുമാറാണ്. പ്രോ-ടേം സ്പീക്കറാണ് പുതിയ സഭയിലേക്കുള്ള എംപിമാരെ പ്രതിജ്ഞയെടുപ്പിക്കുന്നത്. പ്രസിഡന്റ് റാം നാഥ് കോവിന്ദ് ഡോ. വീരേന്ദ്ര കുമാറിനെ ഇന്ന് എംപിയായി പ്രതിജ്ഞഎടുപ്പിച്ചു. ഒപ്പം പ്രോ-ടേം സ്പീക്കറായി നിയമിക്കുകയും ചെയ്തു.
നടാടെയല്ല ഡോ. വീരേന്ദ്ര കുമാർ പാര്ലമെന്റിലെത്തുന്നത്. ഏഴുവട്ടം അദ്ദേഹം എംപിയായിട്ടുണ്ട്. നാലുവട്ടം മധ്യപ്രദേശിലെ ടീക്ക്മാഗഡ് മണ്ഡലത്തിൽ നിന്നും മൂന്നുവട്ടം സാഗർ മണ്ഡലത്തിൽനിന്നും. ഇത്തവണ ടീക്ക്മാഗഡിൽ നിന്നും കോൺഗ്രസിലെ അഹിർവാർ കിരണിനെ മൂന്നരലക്ഷത്തോളം വോട്ടിനു തോൽപ്പിച്ചാണ് അദ്ദേഹം എംപിയായിരിക്കുന്നത്.
ആരാണ് ഈ ഡോ. വീരേന്ദ്ര കുമാർ ?
മധ്യപ്രദേശിലെ സാഗർ എന്ന പട്ടണത്തിൽ 1954 ഫെബ്രുവരി 27-നാണ് വീരേന്ദ്ര കുമാറിന്റെ ജനനം. ആദ്യമായി സാഗർ മണ്ഡലത്തിൽ നിന്നും 1996-ലാണ് അദ്ദേഹം പാർലമെന്റിൽ എത്തുന്നത്. ആൾ ചില്ലറക്കാരനല്ല കേട്ടോ. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാന്തര ബിരുദം നേടിയ ശേഷം 'ബാല വേല' യെപ്പറ്റി ഗവേഷണം നടത്തി പിഎച്ച്ഡി ബിരുദം നേടിയാണ് അദ്ദേഹം തന്റെ പേരിനു മുന്നിൽ ഡോ. എന്ന് ചേർത്തു തുടങ്ങിയത്.
വർഷങ്ങളായി രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ മുതിർന്ന നേതാവാണ് അദ്ദേഹം. എബിവിപി, വിഎച്ച്പി തുടങ്ങിയ സംഘടനകളിലും അദ്ദേഹം പല പ്രധാന സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.ഒന്നാം എൻഡിഎ സർക്കാരിൽ അദ്ദേഹം സഹമന്ത്രി സ്ഥാനം അലങ്കരിച്ചിട്ടുണ്ട്.
സൈക്കിളിന്റെ പഞ്ചറൊട്ടിച്ചു നടന്ന ബാല്യം
വളരെ കഷ്ടപ്പെട്ട് കഴിച്ചുകൂട്ടിയ ഒരു ബാല്യകാലമാണ് അദ്ദേഹത്തിന്റേത്. ഒരു സൈക്കിൾ ഷോപ്പ് നടത്തിയായിരുന്നു അദ്ദേഹത്തിന്റെ അച്ഛൻ ഉപജീവനം നടത്തിയിരുന്നത്. ചെറുപ്പത്തിൽ സ്‌കൂൾ കഴിഞ്ഞുള്ള നേരം അച്ഛനെ കടയിൽ പഞ്ചറൊട്ടിക്കാനും മറ്റും സഹായിക്കുമായിരുന്നു അദ്ദേഹവും.
പാർലമെന്റംഗം എന്ന നിലയിൽ ഏറെ പ്രസിദ്ധനായ ശേഷവും, തന്റെ മണ്ഡലത്തിൽ സന്ദർശനം നടത്തുന്ന വേളകളിൽ എവിടെയെങ്കിലും വെച്ച്, ആരെങ്കിലും പഞ്ചറൊട്ടിക്കുന്നത് കണ്ടാൽ വാഹനം നിർത്തി ഇറങ്ങി വിവരമന്വേഷിക്കുന്ന പതിവ് അദ്ദേഹത്തിനുണ്ടായിരുന്നു. വേണമെങ്കിൽ അവർക്ക് ഈ വിഷയത്തിലെ തന്റെ ദീർഘകാലത്തെ അനുഭവസമ്പത്തിന്റെ വെളിച്ചത്തിൽ പഞ്ചർ ഒട്ടിക്കുവാനുള്ള രണ്ടു ടിപ്സും കൊടുക്കാൻ മടിച്ചിരുന്നില്ല അദ്ദേഹം.
തെരഞ്ഞെടുപ്പിന് ശേഷം ആദ്യത്തെ പാർലമെന്റ് സമ്മേളനത്തിൽ താത്കാലികമായി സ്ഥാനമേൽക്കുന്ന സ്പീക്കറെയാണ് പ്രോ-ടേം സ്പീക്കർ എന്ന് പറയുന്നത്. സാധാരണയായി ഏറ്റവുമധികം ബഹുമാനിക്കപ്പെടുന്ന ഏതെങ്കിലും ഒരു സഭാംഗത്തിനാണ് ഈ സ്ഥാനം നൽകാറുള്ളത്. ഒരു സ്പീക്കറെ സഭ തെരഞ്ഞെടുക്കും വരെ പ്രോ-ടേം സ്പീക്കർ തൽസ്ഥാനത്ത് തുടരും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam