
ദില്ലി: ഇന്ത്യ ഏത് ലക്ഷ്യവും നേടുമെന്നതിൻ്റെ തെളിവാണ് നൂറ് കോടി വാക്സിനേഷനെന്ന് (covid vaccination) കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കുർ (ANurag Takur). പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ (PM Modi) ഇച്ഛാശക്തിയുടെ വിജയമാണിത്. ഈ നേട്ടം ആരോഗ്യ പ്രവർത്തകരുടേത് (Health workers) കൂടിയെന്നും അനുരാഗ് ഠാക്കൂർ അഭിപ്രായപ്പെട്ടു.
രാവിലെ ഒമ്പതേ മുക്കാലോടെയാണ് രാജ്യം ചരിത്ര നേട്ടം കൈവരിച്ചത്. ജനുവരി 16 ന് തുടങ്ങിയ വാക്സിനേഷന്‍ യജ്ഞം ഒന്‍പത് മാസത്തിനുള്ളിലാണ് 100 കോടി പിന്നിട്ടത്. ഇതോടെ ചൈനക്ക് പിന്നാലെ വാക്സിനേഷനില്‍ നൂറ് കോടി പിന്നിടുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറി. ഇന്നലെ 99.7 കോടി പിന്നിട്ട വാക്സിനേഷന്‍ സെക്കന്‍റില്‍ 700 ഡോസ് എന്ന വിധം നല്‍കിയാണ് നൂറ് കോടി കടത്തിയത്. അതിനാല്‍ നൂറ് കോടി തികഞ്ഞപ്പോള്‍ വാക്സീന്‍ സ്വീകരിച്ചത് ആരാണെന്നറിയുക ബുദ്ധിമുട്ടായിരിക്കുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
75 ശതമാനം പേര്‍ ഒരു ഡോസും 31 ശതമാനം പേര്‍ രണ്ട് ഡോസും സ്വീകരിച്ച് കഴിഞ്ഞു. നേട്ടം ആഘോഷിക്കാന്‍ പ്രധാനമന്ത്രി ദില്ലി ആര്‍എംഎല്‍ ആശുപത്രിയിലെത്തിയിരുന്നു. ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിച്ച മോദി ശാസ്ത്രത്തിനും വാക്സീന്‍ നിര്‍മ്മാതാക്കള്‍ക്കും നന്ദി പറഞ്ഞു. വാക്സിനേഷന്‍ ദൗത്യത്തില്‍ പങ്കാളികളായ ആര്‍എംഎല്‍ ആശുപത്രിയിലെ മലയാളി ആരോഗ്യ പ്രവര്‍ത്തകരും ചരിത്ര നേട്ടത്തില്‍ സന്തോഷം അറിയിച്ചു.
കഴിഞ്ഞ ജനുവരി 16 ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് മുന്നണി പോരാളികള്‍ക്കും വാക്സീന്‍ നല്‍കിയാണ് രാജ്യം ദൗത്യത്തിന് തുടക്കമിട്ടത്. മാര്‍ച്ച് ഒന്ന് മുതല്‍ 60 വയസിന് മുകളിലുള്ളവര്‍ക്കും 45 വയസിന് മുകളില്‍ ആരോഗ്യ പ്രശ്നങ്ങളുളളവര്‍ക്കും വാക്സീന്‍ നല്‍കി തുടങ്ങി. ഏപ്രില്‍ ഒന്നുമതല്‍ 45 വയസിന് മുകളിലുള്ളവരും മെയ് ഒന്ന് മുതല്‍ 18 വയസിന് മുകളിലുള്ളവരും വാക്സീനെടുത്ത് തുടങ്ങി. എന്നാല്‍ കൊവിഡ് രണ്ടാം തരംഗം രാജ്യത്തെ വിഴുങ്ങിയപ്പോള്‍ രൂക്ഷമായ വാക്സീന്‍ പ്രതിസന്ധി രാജ്യം നേരിട്ടു.
രണ്ടാം തരംഗത്തെ തിരിച്ചറിയാന്‍ വൈകിയ സര്‍ക്കാര്‍ വാക്സീന്‍ കയറ്റുമതി ചെയ്ത തീരുമാനത്തിലും വലിയ പഴി കേട്ടു. വാക്സിനേഷന്‍ സര്‍ട്ടിഫിക്കേറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്തിയതും രാഷ്ട്രീയ വിവാദമായി. ഉത്പാദനം കൂട്ടിയും ഇറക്കുമതി ചെയ്തും പ്രതിസന്ധിയ സര്‍ക്കാര്‍ മറികടന്നു. പ്രധാനമന്ത്രിയുടെ എഴുപത്തിയൊന്നാം പിറന്നാളിന് രണ്ടര കോടി ഡോസ് വാക്സീന്‍ നല്‍കി റെക്കോര്‍ഡിട്ടു. വാക്സിനേഷന്‍ നൂറ് കോടി പിന്നിടുമ്പോള്‍ കുട്ടികള്‍ക്ക് എപ്പോള്‍ മുതല്‍ വാക്സീന്‍ നല്‍കി തുടങ്ങുമെന്നും ബൂസ്റ്റര്‍ ഡോസ് വേണ്ടി വരുമോയെന്നുമുള്ള ചോദ്യങ്ങളില്‍ ആരോഗ്യമന്ത്രാലയം മൗനം തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam