
മുംബൈ: ബോളിവുഡ് സൂപ്പർതാരം ഷാറൂഖ് ഖാന്റെ (sharukh khan)മുംബൈയിലെ വസതിയായ മന്നത്തിൽ നടന്നത് റെയ്ഡ് അല്ലെന്ന് എൻസിബി (ncb)സോണൽ ഡയറക്ടർ സമീർ വാങ്കഡേ. മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിലുള്ള ആര്യൻ ഖാന്റെ (Aryan khan) കൈവശമുണ്ടായിരുന്ന കൂടുതൽ ഇലക്ട്രോണിക് ഉപകരണങ്ങൾ കൈമാറണമെന്ന് നോട്ടീസ് നൽകാനും ചില രേഖകൾ നൽകാനുമാണ് മന്നത്തിൽ പോയതെന്ന് സമീർ വാങ്കഡെ അറിയിച്ചു. എന്നാൽ അതേ സമയം നടി അനന്യ പാണ്ഡേയുടെ വീട്ടിൽ പോയത് ചോദ്യം ചെയ്യലിന് എത്താൻ നോട്ടീസ് നൽകാനാണെന്നും അദ്ദേഹം വിശദീകരിച്ചു.
ഇന്ന് രാവിലെയാണ് എൻസിബി സംഘം ഷാരുഖിന്റെ മുബൈയിലെ വസതിയിലെത്തിയത്. പരിശോധനയ്ക്ക് വേണ്ടിയാണ് സംഘമെത്തിയതെന്നാണ് ആദ്യം ലഭിച്ച വിവരം. എന്നാൽ പരിശോധനയല്ല നോട്ടീസ് നൽകാനെത്തിയതെന്നാണ് എൻസിബി നൽകുന്ന വിശദീകരണം. ഇന്ന് രാവിലെ ഷാറൂഖ് മുംബൈ ആർതർ റോഡിലെ ജയിലിലെത്തി ആര്യൻ ഖാനെ സന്ദർശിച്ചിരുന്നു. ജയിലിൽ നിന്നും ഷാറൂഖ് വീട്ടിലെത്തിയതിന് തൊട്ടുപിന്നാലെയാണ് ഉദ്യോഗസ്ഥർ മന്നത്തിലേക്ക് എത്തിയത്.
ആര്യനെ ജയിലിൽ സന്ദർശിച്ച് ഷാറൂഖ് ഖാൻ, പിന്നാലെ മന്നത്തിൽ എൻസിബി റെയ്ഡ്
മുംബൈയിലെ പ്രത്യേക എൻഡിപിഎസ് കോടതിയും ജാമ്യം നിഷേധിച്ചതോടെ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ആര്യൻ ഖാന്‍റെ അഭിഭാഷകർ. ആര്യനിൽ നിന്ന് ലഹരി മരുന്ന് പിടിച്ചെടുത്തിട്ടില്ലെന്നും തെളിവുപോലുമില്ലാതെയാണ് ജയിലിലിട്ടിരിക്കുന്നതെന്നും അഭിഭാഷകൻ സതീഷ് മാനേഷിൻഡേ കോടതിയെ അറിയിച്ചത്. ജാമ്യഹർജിയിൽ തിങ്കളാഴ്ച മറുപടി അറിയിക്കണമെന്ന് എൻസിബിയോട് ആവശ്യപ്പെട്ട ജസ്റ്റിസ് നിതിൻ സാംബ്രേ വാദത്തിനായി ചൊവ്വാഴ്ചത്തേക്ക് മാറ്റി. നവംബർ ഒന്നുമുതൽ 15വ രെ പല അവധി ദിനങ്ങളായതിനാൽ ഈ മാസം 30 നകം കോടതിയിൽ നിന്ന് തീർപ്പുണ്ടാക്കാനുള്ള ശ്രമത്തിലാണ് ആര്യന്‍റെ അഭിഭാഷകർ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam