
ദില്ലി : ഓപ്പറേഷൻ സിന്ദൂറിനെതിരെ വിവാദ പരാമർശവുമായി പഞ്ചാബ് മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ ഭഗവന്ത് മാൻ. ഓപ്പറേഷൻ സിന്ദൂർ ഒരു രാജ്യം ഒരു ഭർത്താവ് പദ്ധതിയാണോ എന്ന് മുഖ്യമന്ത്രി ഭഗവന്ത് മൻ നടത്തിയ പരാമർശമാണ് വിവാദമായത്. ബിജെപി ഓപ്പറേഷൻ സിന്ദൂറിന്റെ പേരിൽ വോട്ട് തേടുകയാണെന്ന് ഭഗവന്ത് മൻ ആരോപിച്ചു. സിന്ദൂരത്തെ തമാശയാക്കി മാറ്റി. ബിജെപി എല്ലാ വീടുകളിലേക്കും സിന്ദൂരം അയക്കുന്നു. പ്രധാനമന്ത്രിയുടെ പേരിലാണോ സിന്ദൂരം തൊടുന്നതെന്നും ഭഗവന്ത് മാൻ ചോദിക്കുന്നു.
പ്രതിനിധി സംഘാംഗങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി കാണും
ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാൻ വിദേശ രാജ്യങ്ങളിലേക്ക് പോയ പ്രതിനിധി സംഘാംഗങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി കാണും. അടുത്ത തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പ്രതിനിധി സംഘങ്ങളുമായുള്ള കൂടിക്കാഴ്ച നടക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ബിജെപി എംപി ബൈജയന്ത് പാണ്ഡെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആദ്യം മടങ്ങിയെത്തിയത്. ഇതിനിടെ പ്രത്യേക പാർലമെൻറ് സമ്മേളനത്തിനായുള്ള ആവശ്യം പ്രതിപക്ഷം ശക്തമാക്കുകയാണ്.
ഓപ്പറേഷൻ സിന്ദൂറിനു ശേഷമുള്ള സാഹചര്യം ബഹറൈൻ, കുവൈറ്റ്, സൗദി അറേബ്യ, അൾജീരിയ തുടങ്ങിയ രാജ്യങ്ങളിലെത്തി വിശദീകരിച്ച ശേഷമാണ് ബിജെപി എംപി ബൈജയന്ത് പാണ്ഡെയുടെ നേതൃത്വത്തിലുള്ള സംഘം മടങ്ങിയെത്തിയത്. എംഐഎംഐഎം എംപി അസദുദ്ദീൻ ഒവൈസിയും സംഘത്തിൽ അംഗമായിരുന്നു. റഷ്യ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ച കനിമൊഴി നേതൃത്വം നല്കുന്ന സംഘവും ജപ്പാൻ, കൊറിയ തുടങ്ങിയ രാജ്യങ്ങളിലെത്തിയ സഞ്ജയ് ഝാ നയിച്ച ജോൺ ബ്രിട്ടാസ് അംഗമായ സംഘവും ഇന്ന് മടങ്ങിയെത്തുന്നുണ്ട്.
ശശി തരൂർ നേതൃത്വം നല്കുന്ന സംഘം അമേരിക്കൻ സന്ദർശനം കഴിഞ്ഞ് വെള്ളിയാഴ്ചയേ മടങ്ങൂ. സംഘങ്ങളുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ പ്രത്യേക കൂടിക്കാഴ്ച നടത്തും. അടുത്തയാഴ്ച പ്രധാനമന്ത്രി പ്രതിനിധി സംഘാംഗങ്ങളെ ആകെ കാണുന്നുണ്ട്. ഭീകരവാദത്തിനെതിരെ ഒന്നിച്ചു നിൽക്കുക എന്ന സന്ദേശമാണ് എല്ലാ രാജ്യങ്ങളിലും സംഘങ്ങൾ നല്കിയത്. ഇന്ത്യയുടെ നീക്കം ഭീകരവാദത്തിന് എതിരെ മാത്രമായിരുന്നുവെന്നതും സംഘം വിശദീകരിച്ചു. വിവിധ രാജ്യങ്ങളുടെ പ്രതികരണം സമ്മിശ്രമാണെങ്കിലും ഇന്ത്യയിൽ ഭീകരവാദികളെ സ്പോൺസർ ചെയ്യുന്നവർക്കെതിരായ ഒറ്റക്കെട്ടായ വികാരം അറിയിക്കാനായെന്നതാണ് വിദേശകാര്യ വൃത്തങ്ങൾ വിലയിരുത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam