
ദില്ലി: വിമാനങ്ങളിൽ ഇനി മുതൽ ഹലാൽ ഭക്ഷണം മുസ്ലീം യാത്രക്കാർക്ക് മാത്രമേ ലഭ്യമാകൂവെന്ന് എയർ ഇന്ത്യ. വിമാനങ്ങളിൽ ഹലാൽ ഭക്ഷണം ഇനി മുതൽ പ്രത്യേക ഭക്ഷണമായിരിക്കും. ഇത് മുൻകൂട്ടി ഓർഡർ ചെയ്യുകയും വേണമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. വിമാനത്തിലെ ഭക്ഷണത്തെ ചൊല്ലിയുള്ള വിവാദങ്ങൾ ഉടലെടുക്കുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കി എയർ ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത്.
മുസ്ലീം യാത്രക്കാർ മുൻകൂട്ടി ബുക്ക് ചെയ്ത ഭക്ഷണങ്ങൾ മാത്രമേ എയർ ഇന്ത്യ വിമാനങ്ങളിൽ ഇനി മുതൽ ‘മുസ്ലീം മീൽ’ (MOML) എന്ന് അടയാളപ്പെടുത്തൂ. അത്തരം ഭക്ഷണം സ്പെഷ്യൽ ഫുഡ് (എസ്പിഎംഎൽ) വിഭാഗത്തിൽ ഉൾപ്പെടുത്തും. ‘മുസ്ലീം മീൽ’ വിഭാഗത്തിന് മാത്രമേ ഹലാൽ സർട്ടിഫിക്കറ്റ് നൽകുകയുള്ളൂ. അതേസമയം, സൗദി അറേബ്യയിലേക്കുള്ള വിമാനങ്ങളിലെ എല്ലാ ഭക്ഷണ വിഭവങ്ങളും ഹലാൽ ആയിരിക്കും. ജിദ്ദ, ദമാം, റിയാദ്, മദീന എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളിലെയും ഹജ്ജ് വിമാനങ്ങളിലെയും ഭക്ഷണങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നൽകുമെന്നും എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്.
എല്ലായ്‌പ്പോഴും യാത്രക്കാരുടെ സൗകര്യാർത്ഥം ഭക്ഷണത്തിന് വ്യത്യസ്ത ഓപ്ഷനുകൾ നൽകിയിട്ടുണ്ടെന്ന് ഒരു എയർ ഇന്ത്യ ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ, വിസ്താരയുമായി ലയിച്ചതോടെ എയർ ഇന്ത്യ കൂടുതൽ വളർന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഭക്ഷണ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ടെന്നും അതിനാൽ മുൻകൂട്ടി ബുക്ക് ചെയ്യണമെന്നും എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കി. അതേസമയം, അവസാന സർവീസും പൂർത്തിയാക്കി വിസ്താര എയർ ഇന്ത്യയിൽ ലയിച്ച കഴിഞ്ഞു. മുംബൈ, ഗുജറാത്ത്, അഹമ്മദാബാദ്, ഒഡീഷ വിമാനത്താവളങ്ങളിൽ ജീവനക്കാർ വിസ്താര വിമാനങ്ങൾക്ക് യാത്രയയപ്പ് നൽകി. സമൂഹ മാധ്യമങ്ങളിലൂടെയും നിരവധിയാളുകളാണ് വിസ്താരയ്ക്ക് നന്ദി പറഞ്ഞത്.
READ MORE: വിസ്താരയ്ക്ക് വികാരപരമായ യാത്രയയപ്പ്; അവസാന വിമാനങ്ങൾക്ക് 'ടാറ്റ' പറഞ്ഞ് ജീവനക്കാർ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam