
തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടനയെ തകര്‍ത്ത് കശ്മീരിനെ ഒറ്റപ്പെടുത്തി രാജ്യത്ത് വര്‍ഗീയത ആളിക്കത്തിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. ഇത് ജനാധിപത്യ മതേതര, ഫെഡറല്‍ മൂല്യങ്ങള്‍ക്കേറ്റ കനത്ത ആഘാതമാണെന്നും അദ്ദേഹം പത്രക്കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു.
ജമ്മു- കശ്മീരിന് ഏഴു പതിറ്റാണ്ടായി നല്കി വരുന്ന പ്രത്യേക അധികാരാവകാശങ്ങളാണ് യാതൊരുവിധ ചര്‍ച്ചയും നടത്താതെ രാഷ്ട്രപതിയുടെ ഉത്തരവിലൂടെ എടുത്തുകളഞ്ഞത്. ജമ്മു- കശ്മീരിലെ പ്രമുഖ നേതാക്കളെ കരുതല്‍ തടങ്കലിലാക്കിയും വന്‍തോതില്‍ സൈന്യത്തെ വിന്യസിച്ചും ജനങ്ങളെ തോക്കിന്‍മുനയില്‍ നിര്‍ത്തിയുമാണ് ഇത് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും ഈ തീക്കളിക്കു വലിയ വില നല്‍കേണ്ടി വരുമെന്ന് ഉമ്മന്‍ ചാണ്ടി മുറിയിപ്പ് നല്കി.
ജമ്മു- കശ്മീരില്‍ നടപ്പാക്കിയ ഭരണഘടനാ വിരുദ്ധ നടപടികള്‍ നാളെ മറ്റിടങ്ങളിലേക്കു വ്യാപിപ്പിച്ചാല്‍ അത്ഭുതപ്പെടേണ്ടി വരില്ല. ഇതിനെതിരേ രാജ്യവ്യാപകമായി കോണ്‍ഗ്രസ് വലിയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam