
ദില്ലി : ആഭ്യന്തരയുദ്ധം തുടരുന്ന സുഡാനില്‍നിന്ന് കേന്ദ്ര സർക്കാരിൻ്റെ ഇടപെടലിൽ ജിദ്ദയിൽ എത്തിച്ച 367 ഇന്ത്യൻ പൗരൻമാർ ദില്ലിയിലേക്ക് യാത്ര തിരിച്ചു. പോർട്ട് സുഡാനിൽ നിന്ന് ജിദ്ദയിൽ എത്തി വിശ്രമത്തിന് ശേഷം പ്രത്യേക വിമാനത്തിൽ യാത്ര തുടരുകയായിരുന്നു. സൗദി എയർലൈൻസ് SV3620 ഇന്ന് രാത്രി 9 മണിയോടെ ദില്ലിയിലെത്തും.
രക്ഷാദൗത്യത്തിന് നേതൃത്വം നൽകുന്ന വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഇന്ത്യൻ സംഘത്തെ യാത്രയാക്കി. നേവിയുടെ ഐഎന്‍എസ് സുമേധയിലും വ്യോമസേനയുടെ സി 130 വിമാനത്തിലുമാണ് ഇന്ത്യക്കാരെ സൗദിയിലെത്തിച്ചത്. വി മുരളീധരൻ നേതൃത്വം നൽകുന്ന ഉന്നതതല ദൗത്യസംഘം ജിദ്ദയിൽ തുടരുകയാണ്. ആദ്യ സംഘം 9 മണിക്ക് ദില്ലിയിൽ എത്തും.
ഓപ്പറേഷൻ കാവേരിയിലൂടെ ഇന്ത്യയിലെത്തിക്കുന്ന മലയാളികളെ സംസ്ഥാന സര്‍ക്കാരിന്‍റെ ചിലവില്‍ കേരളത്തിലേക്ക് എത്തിക്കും. ദില്ലിയിലും മുംബൈയിലും എത്തിക്കുന്ന മലയാളികൾക്ക് നാട്ടിലേക്കുള്ള വിമാനടിക്കറ്റ് സർക്കാർ നൽകും. ദില്ലിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസാണ് ഇക്കാര്യം അറിയിച്ചത്. ദില്ലിയിലും മുംബൈയിലും ഹോട്ടൽ മുറികളും തയ്യാറാണ്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടിയെന്നും കെ വി തോമസ് അറിയിച്ചു.
സുഡാനിൽ കുടുങ്ങിയ 534 ഇന്ത്യക്കാരെ ഇന്നലെ ജിദ്ദയിലെത്തിച്ചിട്ടുണ്ട്. നേവിയുടെ ഐന്‍എസ് സുമേധയിലും, വ്യോമസേനയുടെ സി 130 വിമാനത്തിലുമാണ് ഇന്ത്യക്കാരെ സൗദിയിലെത്തിച്ചത്. വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍റെ നേതൃത്വത്തില്‍ ജിദ്ദ തുറമുഖത്ത് ഇന്ത്യക്കാരെ സ്വീകരിച്ചു. മലയാലികളടക്കം സംഘത്തിലുണ്ട്.
Read More : സുഡാനിൽ നിന്ന് ഒഴിപ്പിച്ച ഇന്ത്യാക്കാരുമായി ഐ.എൻ.എസ് സുമേധ ജിദ്ദയിലെത്തി; സംഘത്തില്‍ 16 മലയാളികളും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam