
ദില്ലി: നിരപരാധികളുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിന്‍റെ പതിനഞ്ചാം നാൾ ഓപ്പറേഷൻ സിന്ദൂര്‍ എന്ന പേരിൽ ഇന്ത്യ പാകിസ്ഥാന് നൽകിയ മറുപടിയിൽ സൈന്യം വിളിച്ചുചേര്‍ക്കുന്ന വാര്‍ത്താസമ്മേളനം അൽപ്പസമയത്തിനകം നടക്കും. നേരത്തെ രാവിലെ പത്തിന് നിശ്ചയിച്ച വാര്‍ത്താസമ്മേളനം അരമണിക്കൂര്‍ വൈകി 10.30നായിരിക്കും നടക്കുക. കര, നാവിക, വ്യോമ സേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ വാര്‍ത്താസമ്മേളനത്തിൽ പങ്കെടുക്കും. വ്യോമസേന വിംഗ് കമാൻഡർ വ്യോമിക സിംഗ്, കരസേനയിലെ കേണൽ സോഫിയ ഖുറേഷി എന്നിവര്‍ക്കൊപ്പം വിദേശകാര്യ മന്ത്രാലയ വക്താവ് വിക്രം മിസ്രിയും വാർത്താ സമ്മേളനത്തിൽ പങ്കെടുക്കും.
ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് സൈനിക ഉദ്യോഗസ്ഥര്‍ വിശദീകരിക്കും. പാക്കിസ്ഥാനിലും പാക്ക് അധീന കശ്മീരിലുമായി ഒൻപതിടങ്ങളിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം പുലർച്ചെ ശക്തമായ മിസൈൽ അക്രമണം നടത്തുകയായിരുന്നു. നിരവധി ഭീകരർ കൊല്ലപ്പെട്ടു. ഭീകര പരിശീലന കേന്ദ്രങ്ങൾ ചാരമായി. പുലർച്ചെ 1.44നായിരുന്നു കര, നാവിക, വ്യോമ സേനകൾ സംയുക്തമായി 'ഓപ്പറേഷൻ സിന്ദൂർ' എന്ന സർജിക്കൽ സ്ട്രൈക്ക് നടത്തിയത്.
തിരിച്ചടിക്ക് പിന്നാലെ 'നീതി നടപ്പാക്കി'യെന്ന് കരസേന പ്രതികരിച്ചു. പാക്കിസ്ഥാന്‍റെ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചിട്ടില്ലെന്നും ഭീകര താവളങ്ങളെയാണ് ലക്ഷ്യമിട്ടതെന്നും സൈന്യം വിശദീകരിച്ചു. ആക്രമണം സംബന്ധിച്ച കൂടുതൽ കാര്യങ്ങള്‍ സൈന്യം വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കും. ആക്രമണത്തിന് പിന്നാലെ പ്രതിരാോധ മന്ത്രി രാജ്നാഥ് സിങ് സൈനിക മേധാവിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനിടെ, ആക്രമണം പാകിസ്ഥാൻ സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവർ നിരപരാധികളാണെന്ന വാദവുമായി പാകിസ്ഥാൻ രംഗത്തെത്തി. ഏപ്രിൽ 22 ന് ആയിരുന്നു പഹൽഗാമിലെ ബൈസരൺവാലിയിൽ പാക്ക് പിന്തുണയോടെ ഭീകരാക്രമണമുണ്ടായത്.
26 പേരെ ആണ് ഭീകര സംഘം ഉറ്റവരുടെ കണ്മുന്നിൽ വെടിവെച്ചു കൊന്നത്. 'ഓപ്പറേഷൻ സിന്ദൂർ' എന്ന സൈനിക സൗത്യത്തിൽ മൂന്ന് ഭീകര സംഘങ്ങളെ ആണ് ഇന്ത്യ ലക്ഷ്യമിട്ടത്. ലഷ്കറെ തൊയ്ബ, ജെയ്ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദീൻ എന്നീ ഭീകര സംഘടനകളുടെ താവളങ്ങൾ ആണ് തകർന്നത്. സൈന്യത്തിന്‍റെ വാർത്താസമ്മേളനം ഉടൻ നടക്കും.