
ദില്ലി: അഗ്നിപഥ് പദ്ധതിക്കെതിരെ ബിഹാറിൽ പ്രതിഷേധം. സേനയിലേക്ക് ഹ്രസ്വ കാലത്തേക്ക് നിയമിക്കുമ്പോൾ സ്ഥിര ജോലിക്കുള്ള അവസരം നഷ്ടമാകുമെന്ന് ആരോപിച്ചാണ് പ്രതിഷേധം. ദേശീയ പാത ഉപരോധിച്ചും ടയറുകൾ കത്തിച്ചുമാണ് പ്രതിഷേധിച്ചത്. സേനയിലെ സ്ഥിര നിയമനത്തിനായി തയ്യാറെടുക്കുകയായിരുന്ന ഉദ്യോഗാർത്ഥികളാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്.
ഹ്രസ്വകാലത്തേക്കുള്ള സൈനിക സേവന പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിച്ച അഗ്നിപഥ്. പ്രതിവർഷം 45000 പേരെ നിയമിക്കാനുള്ള പദ്ധതിക്കാണ് അംഗീകാരം. അടുത്ത ഒന്നര വർഷത്തിനുള്ളിൽ പത്ത് ലക്ഷം നിയമനങ്ങൾ നടത്താൻ പ്രധാനമന്ത്രി നിർദ്ദേശം നല്കിയതിനു പിന്നാലെയാണ് സേനകൾ പദ്ധതി പ്രഖ്യാപിച്ചത്.
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും സേനാ തലവന്മാരും ചേർന്നാണ് അഗ്നിപഥ് പ്രഖ്യാപിച്ചത്. നാല്പത്തിയയ്യായിരം യുവാക്കളെ ഓരോ വർഷവും ഹ്രസ്വകാലത്തേക്ക് സൈന്യത്തിലെടുക്കാനുള്ള പദ്ധതിയാണ് അഗ്നിപഥ്. സേനയിൽ യുവാക്കളുടെ പങ്കാളിത്തം കൂട്ടുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നാണ് പ്രതിരോധ മന്ത്രി പറഞ്ഞത്. പതിനേഴര മുതൽ 21 വയസുവരെ പ്രായമുള്ളവർക്കാണ് അവസരം നൽകുക. നാല് ആഴ്ച്ച മുതൽ ആറ് മാസം വരെയാണ് പരിശീലന കാലയളവ്. നാല് വർഷത്തെ സേവനത്തിന് ശേഷവും ഇവർക്ക് സൈന്യത്തിൽ സ്ഥിര സേവനത്തിനായി അപേക്ഷിക്കാൻ കഴിയും.
തുടക്കത്തിൽ പുരുഷന്മാർക്കാവും നിയമനമെങ്കിലും ഭാവിയിൽ യുവതികൾക്കും അവസരം പ്രതീക്ഷിക്കാം. ഒന്നര വർഷത്തിനുള്ളിൽ പത്ത് ലക്ഷം നിയമനം നടത്തണമെന്ന് മന്ത്രാലയങ്ങൾക്കും ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. വിവിധ മന്ത്രാലയങ്ങളിലെയും, വകുപ്പുകളിലെയും മാനവശേഷി അവലോകനം ചെയ്ത ശേഷമാണ് പ്രധാനമന്ത്രിയുടെ നിർണായകമായ നിർദേശം.
കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ 8.72 ലക്ഷം ഒഴിവുകളുള്ളതായി കേന്ദ്രം ഈ വർഷമാദ്യം പാർലമെൻറിൽ അറിയിച്ചിരുന്നു. രണ്ട് വർഷത്തിനപ്പുറം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് തൊഴിലവസരങ്ങൾ കൂട്ടാനുള്ള കേന്ദ്രത്തിൻറെ നിർണായക നീക്കം. രാജ്യത്ത് തൊഴിലില്ലായ്മ വർധിക്കുന്നതിൽ കേന്ദ്രത്തിനെതിരെ പ്രതിപക്ഷം പല തവണ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു.