
ദില്ലി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരെയും കർഷക നേതാക്കളെയും സന്ദർശിക്കാനെത്തിയ കോൺഗ്രസ് ഇതര എംപിമാരെ ഗാസിപ്പൂരിലെ സമരവേദിക്കടുത്തേക്ക് കടത്തി വിട്ടില്ല. സമരക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ കോൺഗ്രസ് ഒഴികെയുള്ള പത്ത് പ്രതിപക്ഷ കക്ഷി നേതാക്കളാണ് ഗാസിപ്പൂർ അതിർത്തിയിൽ എത്തിയിരുന്നത്.
ഡിഎംകെ എംപിമാരായ കനിമൊഴി, തിരുച്ചി ശിവ, ആർസ്പി എംപി എൻ കെ പ്രേമചന്ദ്രൻ, എൻസിപി എംപി സുപ്രിയ സുലേ,സിപിഎം എംപി എഎം ആരിഫ് എന്നിവർക്കൊപ്പം ശിരോമണി അകാലി ദൾ പ്രതിനിധിയായി ഹർസിമ്രത് കൗർ ബാദലും തൃണമൂൽ കോൺഗ്രസ് നേതാക്കളും സംഘത്തിൽ ഉണ്ടായിരുന്നു. കോൺഗ്രസ് നേതാക്കളാരും സംഘത്തിനൊപ്പമുണ്ടായിരുന്നില്ല.
സമരക്കാർ ദില്ലിയിലേക്ക് കടക്കാതിരിക്കാനും സമരക്കാർക്ക് പിന്തുണയുമായി ദില്ലിയിൽ നിന്നുള്ളവരെത്താതിരിക്കാനുമായി വലിയ ബരിക്കേഡുകളും കോൺഗ്രീറ്റ് കട്ടകൾ കൊണ്ടുള്ള ഭിത്തികളുമടക്കമാണ് പൊലീസ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. കാൽനടയാത്ര തടസ്സപ്പെടുത്താനുള്ള ക്രമീകരണങ്ങളും റോഡിൽ സ്ഥാപിച്ചിട്ടുണ്ട്. ഇത് മറികടന്ന് കർഷകരെ കാണാൻ കഴിയാതെ വന്നതോടെയാണ് നേതാക്കൾക്ക് തിരികെ പോകേണ്ടി വന്നത്.
അതിനിടെ ദില്ലി സർക്കാരിന്റെ ഭാഗത്ത് നിന്നും പൊലിസിനെതിരെ നടപടികളാരംഭിച്ചു. ദില്ലി പൊലീസിന് വാടകയ്ക്ക് നൽകിയ 576 ബസുകൾ ദില്ലി ട്രാൻസ്പോർട്ട് കോർപ്പറേഷൻ തിരിച്ചുവിളിച്ചു. റോഡിലിൽ ബസുകൾ വിലങ്ങനെയിട്ടും സമരക്കാരെ പൊലീസ് തടഞ്ഞിരുന്നു. ഇത്തരത്തിലുപയോഗിച്ച 40 ബസുകൾ ഇതിനകം തന്നെ തകർന്നു. ഇതോടെയാണ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ യാത്രാ ബസുകൾ പൊലീസിന് നൽകേണ്ടെന്ന് ദില്ലി സർക്കാർ തീരുമാനമെടുത്തത്.
അതിനിടെ കർഷക സമരത്തിന് അനുകൂലമായി ഉയരുന്ന പ്രചാരണം ചെറുക്കാൻ എംബസികൾക്ക് കേന്ദ്രം നിർദ്ദേശം നൽകി. കർഷക സമരത്തിന്റെ സ്ഥിതി വിവിധ രാജ്യങ്ങളെ ബോധ്യപ്പെടുത്തണമെന്നും സമരത്തെ അനുകൂലിച്ച് രാജ്യത്തിന് എതിരെ നടക്കുന്ന പ്രചാരണം ചെറുക്കണമെന്നുമാണ് നിർദ്ദേശം. കർഷക സമരത്തിന് അനൂലമായുള്ള പ്രചാരണം തള്ളി ഇന്ത്യൻ സമൂഹത്തെ കൂടെ നിറുത്തണം എന്നും കേന്ദ്രം എംബസികളോട് നിർദ്ദേശം നൽകി.