പെഗാസസില്‍ ബഹളം; പത്താം ദിനവും പാർലമെന്‍റ് തടസ്സപ്പെട്ടു, അമിത് ഷാ വിശദീകരിക്കണമെന്ന് പ്രതിപക്ഷം

By Web TeamFirst Published Aug 2, 2021, 1:19 PM IST
Highlights

പെഗാസസ് ഫോൺ ചോർത്തലിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും നടുത്തളത്തിലേക്ക് നീങ്ങി. പതിനാല് പാർട്ടികൾ സംയുക്തമായി മുദ്രാവാക്യം മുഴക്കി. 

ദില്ലി: പെഗാസസ് ഫോൺ ചോർത്തലിൽ ചർച്ച ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തിൽ തുടർച്ചയായ പത്താം ദിനവും പാർലമെന്‍റ് തടസ്സപ്പെട്ടു. പെഗാസസ് ഫോൺ ചോർത്തലിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും നടുത്തളത്തിലേക്ക് നീങ്ങി. പതിനാല് പാർട്ടികൾ സംയുക്തമായി മുദ്രാവാക്യം മുഴക്കി. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പ്രതിപക്ഷ നേതാക്കളുമായി നടത്താനിരുന്ന ചർച്ച റദ്ദാക്കിയിരുന്നു. അമിത് ഷാ വിശദീകരണം നല്‍കണം എന്ന ആവശ്യം സ്വീകാര്യമല്ലെന്ന് സർക്കാർ പ്രതിപക്ഷത്തെ അറിയിച്ചു. കൊവിഡ് സാഹചര്യം ആദ്യം ചർച്ച ചെയ്യാം എന്ന നിർദ്ദേശം പ്രതിപക്ഷം തള്ളി. പുറത്ത് മോക്ക് പാർലമെന്‍റ് നടത്തി ചർച്ച നടത്തുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി.

ബഹളത്തിനിടയിലും ലോക്സഭയിലും രാജ്യസഭയിലും ചോദ്യോത്തരവേള അരമണിക്കൂറിലധികം കൊണ്ടു പോയി. കഴിഞ്ഞ ആഴ്ച ഐടി മന്ത്രി പ്രസ്താവന നടത്തുമ്പോൾ തൃണമൂൽ കോൺഗ്രസ് അംഗം ശാന്തനു സെൻ പേപ്പർ വലിച്ചുകീറി മുകളിലേക്ക് എറിഞ്ഞിരുന്നു. ഇപ്പോൾ സസ്പെൻഷനിലുള്ള ശാന്തനു സെന്നിനെ അന്നത്തെ ബഹളത്തിനിടെ മന്ത്രി ഹർദീപ് പുരി ഭീഷണിപ്പെടുത്തിയെന്ന് തൃണമൂൽ പരാതി നല്‍കി. പത്ത് പ്രതിപക്ഷ നേതാക്കൾ ഇക്കാര്യത്തിൽ സാക്ഷി പറയുമെന്നും തൃണമൂൽ രാജ്യസഭ അദ്ധ്യക്ഷനെ അറിയിച്ചു. മോക്ക് പാർലമെന്‍റ് നടത്തി വിഷയം ചർച്ച ചെയ്യുന്ന കാര്യം ആലോചിക്കാൻ നാളെ പ്രതിപക്ഷ യോഗം ചേരും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!