
ദില്ലി : ഈ മാസം 13, 14 തീയതികളിൽ ബെംഗളൂരുവിൽ ചേരാനിരുന്ന വിശാല പ്രതിപക്ഷ യോഗം മാറ്റിവച്ചു. എൻസിപി പിളർപ്പിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് സൂചന. മുതിർന്ന നേതാവ് ശരദ് പവാറിന്റെ കൂടി ആശിർവാദത്തിലും നേതൃത്വത്തിലുമായിരുന്നു പ്രതിപക്ഷ കക്ഷികൾ ഒന്നിച്ച് ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാനുള്ള തീരുമാനമെടുത്തത്. എന്നാൽ എൻസിപി പിളർന്നതോടെ പ്രതിപക്ഷനിരയും ഞെട്ടലിലാണ്. എന്നിരുന്നാലും കർണ്ണാടക, ബിഹാർ നേതാക്കളുടെ അസൗകര്യത്തെ തുടർന്നാണ് യോഗം മാറ്റിയതെന്നാണ് ജെഡിയു വക്താവ് കെ.സി ത്യാഗി പ്രതികരിച്ചത്.
അപ്രതീക്ഷിതമായി എൻസിപിയിൽ ഉണ്ടായ പിളർപ്പിൽ പ്രതിപക്ഷ നിര നിരാശയിലാണ്. ശരദ് പവാറുമായി കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും, മല്ലികാർജുൻ ഖർഗെയും, രാഹുൽ ഗാന്ധിയും സംസാരിച്ചുവെന്നാണ് വിവരം. തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയും പവാറിന് പിന്തുണയറിയിച്ചു.
മോദിക്കെതിരെ ഒന്നിച്ച് പ്രതിപക്ഷം, ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് പോരാട്ടം, പ്രഖ്യാപിച്ച് നേതാക്കൾ
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്കും നരേന്ദ്ര മോദിക്കുമെതിരെ ഒന്നിച്ച് പോരാടാനുളള പ്രതിപക്ഷ സഖ്യ തീരുമാനം ചരിത്ര നീക്കമെന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. ബിജെപിയെ അധികാരത്തിൽ നിന്നും മാറ്റാൻ ഒന്നിച്ച് നിൽക്കാൻ പാറ്റ്നയില്‍ നടന്ന യോഗത്തിലാണ് പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചത്. അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് പാർട്ടികൾ ഒന്നിച്ച് പോരാടാനുള്ള നീക്കത്തിന് മമത ബാനർജി, സോണിയാ ഗാന്ധി, നിതീഷ് കുമാർ, ശരദ് പവാർ അടക്കമുള്ള നേതാക്കൾ പച്ചക്കൊടി നൽകിയതോടെ അടുത്ത മീറ്റിംഗ് ബംഗ്ലൂരുവിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ എൻസിപിയിലുണ്ടായ അപ്രതീക്ഷിത പിളർപ്പ് ഈ നീക്കത്തിനെ പിന്നോട്ടടിപ്പിച്ചെന്നാണ് സൂചന.
അജിത് പവാറിനെതിരെ നിയമനടപടി സ്വീകരിക്കാൻ എൻസിപി
പാർട്ടിയെ പിളർത്താനുള്ള നീക്കത്തിന് നേതൃത്വം വഹിച്ച അജിത് പവാറിനെതിരെ നിയമനടപടി സ്വീകരിക്കാൻ എൻസിപി. ലോക്നാഥ് ഷിൻഡേ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായ അജിതിനെയും കൂറുമാറിയ എംഎൽഎമാരെയും അയോഗ്യരാക്കാനാൻ സ്പീക്കർക്ക് എൻസിപി അധ്യക്ഷൻ ശരദ് പവാർ കത്ത് നൽകി. മൂന്നിൽ രണ്ട് എംഎൽഎമാരുടെ ഭൂരിപക്ഷമുണ്ടെങ്കിലും മറ്റൊരു പാർട്ടിയിൽ ലയിക്കാതെ അജിത് പവാറിന് അയോഗ്യത പ്രശ്നം മറികടക്കാനാകില്ലെന്നാണ് നിയമ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam