Petrol Diesel Price | ഇന്ധന നികുതിയിൽ ബിജെപി സമ്മർദ്ദം അവഗണിച്ച് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ

By Asianet MalayalamFirst Published Nov 5, 2021, 1:59 PM IST
Highlights

എക്സൈസ് തീരുവയിൽ ഇളവ് വരുത്താൻ ബിജെപി നിർബന്ധിതമായത് ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടി കാരണമെന്ന വാദമാണ് പ്രതിപക്ഷം ഉയർത്തുന്നത്
 

ദില്ലി: പെട്രോൾ - ഡീസൽ വിലയിലെ (Petrol Diesel Price) മൂല്യവർധിത നികുതി (VAT Tax) കുറക്കുന്നതിൽ തർക്കം തുടരുന്നു. ബിജെപിയുടെ (BJP) സമ്മ‍ർദത്തിന് വഴങ്ങേണ്ടെന്ന നിലപാടിലാണ് പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ. എക്സൈസ് തീരുവയിൽ ഇളവ് വരുത്താൻ ബിജെപി നിർബന്ധിതമായത് ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടി കാരണമെന്ന വാദമാണ് പ്രതിപക്ഷം ഉയർത്തുന്നത്

എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ കേന്ദ്ര ആഹ്വാനം അനുസരിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ മൂല്യവർധിത നികുതി കുറിച്ചിരുന്നു. എൻഡിഎ ഭരണത്തിലുള്ള ബിഹാറും പുതുച്ചേരിയും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളും തീരുമാനം പിന്തുടർന്നു. എന്നാൽ മൂല്യവർധിത നികുതി കുറക്കാൻ കഴിയില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ. പെട്രോളിന് ഉയർന്ന വിലയുള്ള മഹാരാഷ്ട്രയിൽ സർക്കാർ അടിയന്തരമായി നികുതി കുറക്കണമെന്ന ആവശ്യം ബിജെപി സംസ്ഥാന ഘടകം ശക്തമാക്കുകയാണ്. എന്നാൽ ആശ്വാസം പകരാനുള്ള കേന്ദ്രസർക്കാർ തീരുമാനം ആത്മാർത്ഥമാണെങ്കിൽ ഇരുപത്തിയഞ്ചോ അൻപതോ രൂപ എങ്കിലും കുറക്കണണമെന്ന് ശിവസേന പ്രതികരിച്ചു. 

ബംഗാളിലും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും സമാനമായ സമ്മർദ്ദം ബിജെപി ഉയർത്തുന്നുണ്ട്. പതിനെട്ട് മാസത്തിനിടെ മാത്രം മുപ്പത്തിയഞ്ച് രൂപയുടെ വ‍ർധന പെട്രോളിനും 26 രൂപയുടെ വർധന ഡീസിലിനും ഉണ്ടായിട്ടുണ്ടെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. അതിനാൽ അ‍ഞ്ച് രൂപയുടെയും പത്ത് രൂപയുടെയും മാത്രം ഇളവ് ഒട്ടും ആശ്വാസകരമില്ലെന്ന നിലപാടിലാണ് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ.. ബിജെപിയുടെ സമ്മർദ്ദത്തിന് വഴങ്ങി നികുതി കുറക്കേണ്ടന്ന നിലപാട് ആണ് പൊതുവേ എല്ലാ പ്രതിപക്ഷ പാർട്ടികളുടേതും. 

നിലവിൽ എൻഡിഎ ഇതര സംസ്ഥാനങ്ങളിൽ ഒഡീഷ മാത്രമേ മൂല്യവർധിത നികുതി കുറക്കാൻ തയ്യാറായിട്ടുള്ളു. ഇന്ധന വില വർധനയിൽ ജനവികാരം ഉയർത്തിക്കൊണ്ടു വരാൻ ശ്രമിച്ചിരുന്ന പ്രതിപക്ഷത്തെ അതേ വിഷയത്തിൽ പ്രതിരോധത്തിലാക്കാൻ കഴിഞ്ഞുവെന്നാണ് ബിജെപി വിലിയിരുത്തൽ. എന്നാൽ ഭൂരിഭാഗം നഗരങ്ങളിലും ഇപ്പോഴും പെട്രോളിന് നൂറിന് മുകളിൽ തന്നെയാണ് വിലയെന്നത് കേന്ദ്രസർക്കാരിനും ആശ്വാസകരമല്ല. 

പെട്രോളിനും ഡീസലിനും കേന്ദ്രസർക്കാർ എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ  എൻഡിഎ ഭരിക്കുന്ന 16  സംസ്ഥാനങ്ങൾ മൂല്യ വർധിത നികുതി കുറച്ചിരുന്നു.  കേന്ദ്ര തീരുമാനത്തെ പിന്തുണച്ച് ഒഡീഷയിലും പെട്രോളിനും ഡീസലിനും മൂന്ന് രൂപ വീതം കുറച്ചു. 

പെട്രോളിനും ഡീസലിനും 12 രൂപയുടെ ഇളവുണ്ടാകുമെന്നാണ് ഉത്ത‍ർപ്രേദശ്, ഹരിയാന മുഖ്യമന്ത്രിമാർ അറിയിച്ചത്. ഹിമാചൽ പ്രദേശിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിരക്ക് ഇളവുകൾക്ക് അനുസരിച്ച് പെട്രോളിന് 12 രൂപയായും ഡീസലിന് പതിനേഴ് രൂപയായും കുറയും. ഗുജറാത്ത്, അസം, ത്രിപുര, ഗോവ, കർണാടക, മണിപ്പൂർ,മിസ്സോറം സംസ്ഥാനങ്ങൾ ഏഴ് രൂപ വീതവും  മൂല്യ വർധിത നികുതി കുറച്ചിട്ടുണ്ട്.

ഉത്തരാഖണ്ഡിൽ പെട്രോളിൻറെ വാറ്റിൽ രണ്ട് രൂപയുടെ കുറവ് വരുത്തി. അരുണാചൽ പ്രദേശിൽ കേന്ദ്ര സംസ്ഥാന ഇളവുകൾ പ്രകാരം പെട്രോളിന് പത്തും ഡീസലിന് പതിനഞ്ച് രൂപയും കുറയും. എൻഡിഎ ഭരണമുള്ള  ബിഹാറിൽ പെട്രോളിന് 3.20, ഡീസലിന് 3.90 മൂല്യവർ‍ധ നികുതി കുറച്ചിട്ടുണ്ട്. മേഘാലയ, മിസ്സോറം, പുതുച്ചേരി സംസ്ഥാനങ്ങളിലും നിരക്ക് ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ പ്രഖ്യാപനത്തിൻറെ ചുവട് പിടിച്ച് ഒഡീഷയിൽ നവീൻ പട്നായിക് സർക്കാരും പെട്രോളിനും ഡീസലിനും നിരക്ക് കുറക്കാൻ തയ്യാറായി. നികുതി കുറക്കുന്ന ആദ്യ എൻഡിഎ ഇതര സംസ്ഥാനമാണ് ഒഡീഷ.

click me!