റഷ്യൻ എണ്ണ നിർത്തിയോ? ട്രംപിന് ഇന്ത്യ കീഴടങ്ങിയോ? ചോദ്യങ്ങളുമായി പ്രതിപക്ഷം; ഇന്ത്യ-അമേരിക്ക വ്യാപാര കരാറിൽ പാർലമെന്‍റിൽ പ്രതിഷേധം കത്തും

Published : Feb 09, 2026, 06:54 AM IST
modi rahul

Synopsis

ഇന്ത്യ-അമേരിക്ക വ്യാപാര കരാറിൽ പ്രതിപക്ഷം പാർലമെന്റിൽ പ്രതിഷേധം ശക്തമാക്കുന്നു. ട്രംപിന്റെ സമ്മർദ്ദത്തിന് വഴങ്ങി റഷ്യൻ എണ്ണ ഇറക്കുമതി നിർത്തിയോ എന്നതാണ് പ്രതിപക്ഷത്തിന്‍റെ പ്രധാന ചോദ്യം. വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇരുസഭകളിലും നോട്ടീസ് നൽകും

ദില്ലി: ഇന്ത്യ - അമേരിക്ക വ്യാപാര കരാറിനെതിരെ പാർലമെന്റിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ സമ്മർദ്ദത്തിന് ഇന്ത്യ കീഴടങ്ങിയോ എന്നതാണ് പ്രതിപക്ഷത്തിന്‍റെ പ്രധാന ചോദ്യം. ഇതിനൊപ്പം തന്നെ ട്രംപിന്‍റെ ഭീഷണിക്ക് വഴങ്ങി റഷ്യൻ എണ്ണ വാങ്ങുന്നത് നി‍ർത്തിയോ എന്ന ചോദ്യവും പ്രതിപക്ഷം ഉയർത്തുന്നുണ്ട്. ഇക്കാര്യങ്ങളിൽ സർക്കാർ വ്യക്തത വരുത്തണമെന്നും, പാർലമെന്‍റിൽ വിശദീകരിക്കണമെന്നും ആവശ്യമുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യ - അമേരിക്ക വ്യാപാര കരാർ ഉന്നയിക്കാൻ പ്രതിപക്ഷം ഇരുസഭകളിലും നോട്ടീസ് നൽകാനാണ് സാധ്യത. അമേരിക്കയ്ക്ക് ഇന്ത്യ കീഴടങ്ങി എന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് നൽകുമെന്നാണ് ഇന്ത്യ സഖ്യ നേതാക്കൾ അറിയിച്ചിട്ടുള്ളത്. ജനറൽ എം എം നരവനെയുടെ പുസ്തകം രാഹുൽ ഗാന്ധി ഉന്നയിക്കുന്നത് തടഞ്ഞതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച അഞ്ച് ദിവസവും ലോക്സഭ സ്തംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യു എസ് വ്യാപാര കരാറും പാർലമെന്‍റിനെ തീപിടിപ്പിക്കുന്നത്. ഇന്ന് ബജറ്റ് ചർച്ച തുടങ്ങാനിരിക്കെ ഇതുമായി സഹകരിക്കേണ്ടതുണ്ടോ എന്ന് രാവിലെ ചേരുന്ന ഇന്ത്യ സഖ്യ യോഗം തീരുമാനിക്കും. ബജറ്റ് ചർച്ചയുമായി സഹകരിക്കണമോ എന്നതിൽ ഇന്ത്യ സഖ്യത്തിൽ ഭിന്നതയുണ്ട്. ചർച്ചയോട് സഹകരിക്കണം എന്ന നിലപാട് പ്രതിപക്ഷത്തെ ചില പാർട്ടികൾക്കുണ്ട്. അന്തിമ തീരുമാനം രാവിലെ ചേരുന്ന യോഗത്തിലുണ്ടാകും.

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിച്ചു?

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യയിലെ പൊതുമേഖലാ കമ്പനികളും റിലയൻസും നിറുത്തിയെന്ന് റോയിട്ടേഴ്സിന്‍റെ റിപ്പോർട്ട്. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് നിറുത്തിയെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്, താരിഫ് കുറയ്ക്കാനുള്ള ഉത്തരവിൽ രേഖപ്പെടുത്തിയതിനെ ചൊല്ലിയുള്ള വിവാദത്തിനിടെയാണ് പുതിയ റിപ്പോർട്ട് പുറത്തു വന്നത്. ഇന്ത്യ അമേരിക്ക വ്യാപാര കരാർ രാജ്യത്തിന്‍റെ കരുത്തിന്‍റെ സൂചനയായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യയിൽ വിശേഷിപ്പിച്ചത്. എന്നാൽ കരാറിൽ അമേരിക്കൻ സമ്മർദ്ദത്തിന് ഇന്ത്യ വഴങ്ങിയെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോഴാണ് ഇന്ത്യൻ കമ്പനികൾ റഷ്യൻ എണ്ണയ്ക്ക് പുതിയ കരാർ നൽകുന്നില്ലെന്ന റിപ്പോർട്ട് പുറത്ത് വരുന്നത്. ഏപ്രിൽ മാസം മുതൽ എണ്ണ വാങ്ങുന്നത് ഇന്ത്യൻ ഓയിൽ കോർപ്പറേഷനും, ഭാരത് പെട്രോളിയവും, റിലയൻസ് കമ്പനിയും നിറുത്തിയെന്നാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്‍റെ റിപ്പോർട്ട്. മാർച്ച് വരെ എണ്ണ വാങ്ങുന്നതിനുള്ള കരാർ നേരത്തെ റഷ്യയ്ക്ക് നൽകിയിരുന്നു. എണ്ണകമ്പനികൾ റിപ്പോർട്ടിനോട് പ്രതികരിച്ചില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റഷ്യൻ എണ്ണ നിർത്തിയോ? ട്രംപിന് ഇന്ത്യ കീഴടങ്ങിയോ? ചോദ്യങ്ങളുമായി പ്രതിപക്ഷം; ഇന്ത്യ-അമേരിക്ക വ്യാപാര കരാറിൽ പാർലമെന്‍റിൽ പ്രതിഷേധം കത്തും
അതിജീവിതയുടെ പിതാവിന്‍റെ കസ്റ്റഡി മരണക്കേസ്; ഉന്നാവ് പ്രതി കുൽദീപ് സിംഗ് സെൻഗാർ ജാമ്യം തേടി സുപ്രീം കോടതിയിൽ, ഹർജി ഇന്ന് പരി​ഗണിക്കും