
ചെന്നൈ: തമിഴ്‌നാട്ടിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ എഐഎഡിഎംകെയിൽ പോര് മുറുകുന്നു. പളനിസ്വാമി വിളിച്ച യോഗം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പനീർശെൽവം നൽകിയ ഹർജിയിൽ ഹൈക്കോടതി വിധിക്ക് മുന്നോടിയായി ചെന്നൈയിലെ പാർട്ടി ആസ്ഥാനത്തിന് പുറത്ത് ഇരുവിഭാഗത്തെയും അനുകൂലികൾ പരസ്പരം ഏറ്റുമുട്ടി. കല്ലേറുണ്ടാകുകയും സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തു.
പളനിസ്വാമിയുടെ വാഹനം ഒപിഎസ് വിഭാഗം അടിച്ചുതകര്‍ത്തു. ഇപിഎസ് വിഭാഗത്തിന്‍റെ പോസ്റ്ററുകള്‍ ഒപിഎസ് വിഭാഗം കത്തിച്ചു. അതേസമയം, ജനറൽ ബോഡി യോഗം നിർത്തി വെയ്ക്കണമെന്ന പനീർശെൽവത്തിന്റെ ഹർജി ഹൈക്കോടതി തള്ളി. തുടർന്ന് അണ്ണാ ഡീഎംകെ ജനറല്‍ കൗണ്‍സില്‍ യോഗം ആരംഭിച്ചു. ഹൈക്കോടതി വിധി അനുകൂലമായതോടെ ജനറല്‍ കൗണ്‍സില്‍ വേദി ഇപിഎസ് വിഭാഗത്തിന്‍റെ നിയന്ത്രണത്തിലായി.
യോഗത്തിൽ ഇ പളനിസ്വാമിയെ പാർട്ടിയുടെ ഇടക്കാല ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷ. ഒ പനീർശെൽവത്തിന്റെ ട്രഷറർ സ്ഥാനവും ഈ യോഗത്തിൽ നഷ്ടപ്പെട്ടേക്കും. നിയമപ്രകാരം കോർഡിനേറ്റർക്കും ജോയിന്റ് കോഓർഡിനേറ്റർക്കും മാത്രമേ യോഗം വിളിക്കാൻ കഴിയൂ എന്ന് ഒപിഎസ് വാദിച്ചിരുന്നു. പുതുതായി നിയമിതനായ പ്രസീഡിയം ചെയർമാൻ വിളിച്ച ഈ മീറ്റിംഗ് സാങ്കേതികമായി നിയമവിരുദ്ധവും അതിനാൽ അംഗീകരിക്കാനാവില്ലെന്നുമാണ് പനീർശെൽവത്തിന്റെ വാദം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam